ആലുവ: മീൻ ലോറിയിൽ മദ്യം കടത്തിയിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് അറസ്റ്റുചെയ്തു. ചേർത്തല തണ്ണീർമുക്കം പാലക്കവെളിവീട്ടിൽ ജോഷിലാൽ (41), ചേർത്തല പുത്തനമ്പലം കരയിൽ കുന്നത്തപറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (41) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോസംഘം പിടികൂടിയത്.
പ്രതികളിൽ നിന്ന് കർണാടകയിൽ മാത്രം ഉപയോഗിക്കാവുന്ന 10 ലിറ്ററോളം മദ്യം കണ്ടെത്തി. മദ്യം കടത്തിയ ഇൻസുലേറ്റഡ് വാനും കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് ഏജന്റുമാർ വഴി എത്തിക്കുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് ഇവിടെ മറിച്ച് വിൽക്കുന്നതെന്ന് പ്രതികൾ പറഞ്ഞു. മുൻകൂട്ടിയുള്ള ഓർഡർ പ്രകാരമാണ് മദ്യമെത്തിക്കുന്നത്. ലോക്ക് ഡൗൺ ആയതിൽ മത്സ്യം കയറ്റി അയക്കുന്നു എന്ന വ്യാജേന രണ്ടുപേർ പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീവിടങ്ങിൽ മദ്യം എത്തിച്ച് നൽകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ മേൽനോട്ടത്തിലുള്ള ആലുവ റേഞ്ച് എക്‌സൈസ് ഷാഡോടീമിനെ അന്വേഷിക്കുന്നതിനായി ചുമതലപ്പെടുത്തുകയായിരുന്നു.
വ്യത്യസ്ത വാഹനങ്ങളിലാണ് ഓരോതവണയും ഇരുവരും ബംഗളൂരുവിലേക്ക് പോകുന്നത്. അതിനാൽ ഇവർ മദ്യം കടത്തുന്നത് കണ്ടുപിടിക്കുകയെന്നത് ദുഷ്‌കരമായിരുന്നു. ഷാഡോടീം അംഗങ്ങളുടെ ദിവസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇവർ പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം ഇറക്കിയശേഷം ആലുവ ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപംവെച്ച് ഇവരുടെ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇരുവരും വാഹനം ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
പാലക്കാട്, തൃശൂർ എന്നിവിടങ്ങളിൽ മദ്യം എത്തിച്ചുനൽകിയത് ആർക്കൊക്കെയാണ് എന്നതിനെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ഇൻസ്‌പെക്ടർ ടി.കെ. ഗോപി പറഞ്ഞു. കർണാടകയിൽ മാത്രം വില്പനനടത്തിവരുന്ന മദ്യം കൈവശംവയ്ക്കുന്നതും കേരളത്തിൽ വില്പനനടത്തുന്നതും പത്തുവർഷംവരെ തടവും ഒരുലക്ഷംരൂപ പിഴലഭിക്കുന്നതുമായ കുറ്റമാണ്. പ്രിവന്റീവ് ഓഫീസർ എം.കെ. ഷാജി, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത്കുമാർ, സിവിൽ എക്‌സൈസ് ഓഫിസർ ഗിരീഷ് കൃഷ്ണൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.