ന്യൂഡൽഹി: ഇതരസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികളാണ് ഈ ചെലവ് വഹിക്കുകയെന്നും സോണിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. തൊഴിലാളികൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ്. അവരുടെ കഠിനാധ്വാനവും ത്യാഗവുമാണ് രാജ്യത്തിന്റെ അടിത്തറ.
ആയിരക്കണക്കിന് അന്തർ സംസ്ഥാന തൊഴിലാളികൾ തങ്ങളുടെ കുടുംബത്തെ കാണാനായി ഭക്ഷണമോ മരുന്നോ പണമോ യാത്രാ സൗകര്യമോ ഇല്ലാെത കിലോമീറ്ററുകളോളം കാൽനടയായി യാത്ര ചെയ്യേണ്ടി വന്ന അവസ്ഥ 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊഴിലാളികളോട് ടിക്കറ്റിന് പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചു.
അതേസമയം ,അന്യ സംസ്ഥാന തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തി. ട്രെയിന്‍ യാത്രയ്ക്ക് പണം ഈടാക്കുന്നത് ബോധപൂര്‍വമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യമുള്ളവര്‍ക്ക് മാത്രം യാത്ര ഒരുക്കുകയാണ് ലക്ഷ്യം. യാത്ര സൗജന്യമാക്കിയാല്‍ എല്ലാവരും യാത്ര ചെയ്യുമെന്നും എന്നാണ് റെയിൽവേയുടെ വിശദീകരണം.