കൊച്ചി: ലോക്ക് ഡൗൺ കാലത്ത് കുടുംബശ്രീ അംഗങ്ങൾക്ക് പ്രഖ്യാപിച്ച വായ്പയിലെ വിവേചനത്തിനെതിരെ മഹിളാമോർച്ച സംസ്ഥാനസമിതി വിവിധ കേന്ദ്രങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ ഉപവസിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ തൃശൂരിൽ ഉപവസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ്. മേനോൻ, സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ, ജില്ലാ ജനറൽ സെക്രട്ടറി സിന്ധു നാരായണൻ കുട്ടി, ജില്ലാ ട്രഷറർ ശ്രീലത പ്രസാദ് എന്നിവർ എറണാകുളത്ത് ഉപവസിച്ചു.

# ആവശ്യങ്ങൾ

കൊവിഡ് വായ്പാമാനദണ്ഡങ്ങളിലെ അപാകതകൾ ഒഴിവാക്കി പരമാവധി സ്ത്രീകൾക്ക് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി വായ്പ നൽകുക

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണത്തിന് പകരം ലോക്ക് ഡൗണിൽ കുടുംബത്തിന് നേരിട്ട വരുമാനനഷ്ടം മാത്രം കണക്കിലെടുക്കുക

മൂന്ന് വായ്പ എടുത്തവർക്ക് കൊവിഡ് വായ്പ നിഷേധിക്കരുത്

കേന്ദ്രസർക്കാർ ലോക്ക് ഡൗൺ കാലത്ത് മഹിളകൾക്ക് നൽകിയ കാർഷികവായ്പ, ജൻധൻ ആനുകൂല്യം, പെൻഷൻ തുടങ്ങിയവ വരുമാനം നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്താതിരിക്കുക

അർഹരായ എല്ലാവർക്കും വായ്പ ലഭ്യമാക്കാൻ അധികഫണ്ട് സർക്കാർ ലഭ്യമാക്കുക

വായ്പ തിരിച്ചടവ് മുടങ്ങിയാൽ 9 ശതമാനം പലിശ ഈടാക്കില്ലെന്ന് ഉറപ്പ് നൽകുക