കൊച്ചി: ജില്ലയിലെത്തുന്ന ഓരോ ട്രക്കുകളെയും പ്രത്യേകമായി നിരീക്ഷിക്കാനുള്ള സംവിധാനമൊരുക്കി. ഓരോ ട്രക്കിന്റെയും വിവരങ്ങൾ പ്രത്യേകമായി തയ്യാറാക്കിയ വെബ് ആപ്ലിക്കേഷൻ വഴി സർവൈലൻസ് യൂണിറ്റിലേക്കെത്തുന്ന തരത്തിലാണ് ജില്ല ഭരണകൂടം ക്രമീകണങ്ങൾ നടത്തിയിട്ടുള്ളത്. ജില്ലയിൽ കഴിയുന്ന ദിവസങ്ങളിൽ മുഴുവൻ സർവൈലൻസ് യൂണിറ്റിൽ നിന്ന് നേരിട്ട് വിളിച്ച് രോഗ ലക്ഷണങ്ങൾ ഉണ്ടോയെന്ന് വിലയിരുത്തും. തിരികെ മടങ്ങുന്നതു വരെ ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കൊവിഡ് വ്യാപനമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. റൂറൽ മേഖലയിലെ രണ്ട് പ്രവേശന സ്ഥലങ്ങളിലും സിറ്റി പരിധിയിലെ ആറ് സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടത്തുന്നത്.