കോലഞ്ചേരി: ബസുകൾ കട്ടപ്പുറത്ത് തുടരുമ്പോൾ കിളികളും കണ്ടക്ടർമാരും മുഴുപ്പട്ടിണിയിൽ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് സർവീസ് നടത്തിയാൽ കീശ കീറുമെന്നതിനാൽ സർവീസ് നടത്താൻ താൽപര്യമില്ലെന്നു കാണിച്ച് സ്വകാര്യ ബസുകൾ ജി ഫോം നൽകിയപ്പോൾ ആശങ്കയിലായത് ജില്ലയിലെ അയ്യായിരത്തോളം തൊഴിലാളികളാണ്. നിലവിൽ ഒരു മാസം നികുതിയിൽ സർക്കാർ വിട്ടു വീഴ്ച ചെയ്തു. ബസോട്ടമില്ലാതെ കയറ്റിയിട്ട കാലത്തേതും നിയന്ത്രണങ്ങൾ അവസാനിക്കും വരെയും നികുതിയിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറായാൽ മാത്രമാണ് ബസുകൾ സർവീസ് നടത്താനാകൂ എന്ന് ഉടമകൾ പറയുന്നു.എല്ലാ സ്ഥാപനങ്ങളും ജീവനക്കാർക്ക് ശമ്പളം കൊടുക്കണമെന്ന് സർക്കാർ നിർദേശിച്ചെങ്കിലും ബസ് വ്യവസായത്തിന്റെ കാര്യത്തിൽ ഇതൊന്നും പ്രായോഗികമാവില്ലെന്ന് ജീവനക്കാർ പറയുന്നു.

#ആശങ്ക ഏറെ

തൊഴിലാളികളുടെ ക്ഷേമനിധി വിഹിതം കൃത്യമായി അടച്ചവർക്ക് 5000 രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരുന്നു. ജില്ലയിൽ ബസ് തൊഴിലാളികളിൽ 20 ശതമാനം മാത്രമാണ് വിഹിതം അടച്ചിട്ടുള്ളത് എന്നതിനാൽ ഭൂരിഭാഗത്തിനും ആനുകൂല്ല്യം കിട്ടിയിട്ടില്ല. ചിലയിടങ്ങളിൽ ജീവനക്കാർക്ക് ബസുകൾ നിശ്ചിത സംഖ്യ പാട്ടത്തിനു വിട്ടുകൊടുത്തിരുന്നു. ബസ് ഉടമയ്ക്കു നിശ്ചിത തുക അടച്ചു ബാക്കി പണം ജീവനക്കാർ വീതിക്കുകയാണു ചെയ്തിരുന്നത്. ഇത്തരം സർവീസുകൾ ജീവനക്കാർ ഏ​റ്റെടുക്കാൻ മടിക്കും.

#അറ്റകുറ്റപണിക്ക് ലക്ഷങ്ങൾ

പല ബസുകളും ലക്ഷത്തോളം രൂപയുടെ അ​റ്റകു​റ്റപ്പണി നടത്തി വേണം നിരത്തിലിറക്കാൻ. പലർക്കും ഇപ്പോൾ ഇതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാൽ പണി നഷ്ടപ്പെടുക തൊഴിലാളികൾക്കാണ്.

ഇത്രയും കാലം അനക്കമില്ലാതെ കിടന്ന ബസുകൾ അ​റ്റകു​റ്റപ്പണിക്കു വഴി തേടുന്ന ഉടമയോടു വേണം ഓടാത്ത ദിവസങ്ങളിലെ വേതനം ചോദിക്കാൻ.

ഡീസൽ നികുതി ഉൾപ്പെടെ സർക്കാരിനുള്ള വരുമാനത്തിൽ കുറവു വരുത്തിയാൽ മാത്രമേ ബസ് വ്യവസായത്തിനു മുന്നോട്ടു പോകാനാവൂ

വർക്ക്‌ഷോപ്പ് , അപ്‌ഹോൾസ്​റ്ററി ,പെയ്ന്റിങ് വർക്ക്സ് എന്നീ മേഖലകളിലെ ആയിരത്തോളം തൊഴിലാളികളും ജോലിയില്ലാതെ വലയുന്നു

നിരത്തിലിറക്കിയാൽ തന്നെ ആളുകൾ പൊതു ഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്ന് ആശങ്ക.