പറവൂർ : ഹഡ്കോ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കേരളത്തിലെ ആദ്യഭവനം പറവൂർ നഗരസഭയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി താക്കോൽ കൈമാറി. പറവൂർ നഗരസഭയിൽ പന്ത്രണ്ട് വീടുകൾക്ക് 65 ലക്ഷം രൂപ അനുവദിച്ചു. കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് വീട് നിർമ്മാണം നടത്തിയത്. ബാക്കിയുള്ള പതിനൊന്ന് വീടിന്റെ നിർമ്മാണം നടന്നുവരികയാണ്.
29-ാം വാർഡിൽ പെരുമ്പടന്ന മേച്ചേരിവീട്ടിൽ തോമസിനാണ് ആദ്യത്തെ വീട് നിർമ്മിച്ചത്. താക്കോൽദാനം നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ജെസി രാജു, മുൻ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ടി.വി. നിഥിൻ, ഡെന്നി തോമസ്, ഷൈദ് റോയ്, സി.പി. ജയൻ എന്നിവർ പങ്കെടുത്തു.