ജില്ലയിൽ രോഗബാധിതർ 3
ഗ്രീൻ സോണിന് പുറത്തേക്ക്
കൊച്ചി: അഞ്ചു വയസുകാരന് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ മൂന്നായി. 21 ദിവസം തുടർച്ചയായി രോഗികളില്ലാതിരുന്ന ജില്ല ഗ്രീൻ സോണിലായിരുന്നു. പ്രവാസികളും അന്യസംസ്ഥാനങ്ങളിൽ കഴിഞ്ഞവരും എത്തി തുടങ്ങിയതോടെയാണ് വീണ്ടും രോഗം റിപ്പോർട്ട് ചെയ്‌തത്. ഇനി സോൺ മാറുകയും കൂടുതൽ കർശന നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിയും വരും.
രോഗബാധിതയും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ 30 കാരിയുടെ മകനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറിന് കിഡ്നി രോഗ ചികിത്സയ്‌ക്ക് കാർ മാർഗം നാട്ടിലെത്തിയ യുവതിയിൽ എട്ടിനാണ് രോഗം കണ്ടെത്തിയത്. ഇതിന് മുമ്പേ അവർ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും റെഡ് സോണിൽ നിന്നെത്തിയതിനാൽ പരിശോധിക്കുകയായിരുന്നു. കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമ്പർക്കത്തിൽ വന്നവരുടെ പട്ടിക തയ്യാറാക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബുദാബി - കൊച്ചി വിമാനത്തിലെത്തിയ 23 കാരനായ മലപ്പുറം സ്വദേശിയാണ് മറ്റൊരു രോഗബാധിതൻ.
വിമാനത്തിലെത്തിയ 2 പേർ നിരീക്ഷണത്തിൽ
ഇന്നലെ പുലർച്ചെ കുവൈറ്റിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ രണ്ടു പേരെ രോഗ ലക്ഷണങ്ങളെ തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി. ശനിയാഴ്ചയും ഞായറാഴ്ച പുലർച്ചെയുമായി മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തിയത്.
കപ്പലിലെത്തിയ 2 പേർ നിരീക്ഷണത്തിൽ
മാലദ്വീപിൽ നിന്ന് കപ്പലിലെത്തിയ രണ്ടു പേരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. ഒരാൾ തമിഴ്നാട് സ്വദേശിയും രണ്ടാമൻ എറണാകുളംകാരനുമാണ്.
ഐസൊലേഷൻ
ആകെ: 1622
വീടുകളിൽ: 1596
ആശുപത്രി: 26
മെഡിക്കൽ കോളേജ്: 11
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 01
സ്വകാര്യ ആശുപത്രി: 14
റിസൽട്ട്
ആകെ: 45
പോസിറ്റീവ് :01
ലഭിക്കാനുള്ളത്: 62
ഇന്നലെ അയച്ചത്: 60
നിരീക്ഷണം
കൊവിഡ് സെന്റർ: 570
സ്വകാര്യ ഹോട്ടൽ: 25