കൊച്ചി: ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നടപ്പാക്കുന്നതാണ് പദ്ധതി. വെള്ളക്കെട്ടിന് കാരണമാകുന്ന പ്രദേശങ്ങളിലെ ചെറുതോടുകളുടെയും കാനകളുടെയും നവീകരണവും നിർമ്മാണവും ഉൾപ്പെട്ട ഒന്നാംഘട്ടത്തിലെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയാക്കിയാണ് രണ്ടാംഘട്ടം ആരംഭിക്കുന്നത്.
നഗരത്തിലെ പ്രധാനതോടുകൾ കേന്ദ്രീകരിച്ചാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ. വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസമില്ലാതെ ഒഴുകുന്നതിനാണ് രണ്ടും ഘട്ടത്തിൽ ഊന്നൽ നൽകുന്നത്. ഇടപ്പള്ളിത്തോട്ടിലെ പാലങ്ങൾക്ക് കീഴിലുള്ള തടസ്സങ്ങൾ നീക്കിയും ചെളിനീക്കം ചെയ്തും തോടിലെ ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
ജില്ലാ കളക്ടർ എസ്. സുഹാസ്, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, ബ്രേക്ക് ത്രൂ സാങ്കേതിക സമിതി ചെയർമാൻ ബാജി ചന്ദ്രൻ എന്നിവർ പ്രദേശം സന്ദർശിച്ച് പദ്ധതി പുരോഗതി വിലയിരുത്തി. മാസാവസാനത്തോടെ ഏറ്റെടുത്ത പദ്ധതികൾ പൂർത്തീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
മഴക്കാലത്തിന് മുന്നേ പ്രധാനതോടുകളിലെ തടസങ്ങൾ മാറ്റി കായലിലേക്കുള്ള ഒഴുക്ക് സുഗമമാക്കുന്നതിനാണ് ജില്ലാ ഭരണകൂടം പരിശ്രമിക്കുന്നത്. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ നഷ്ടമായ തൊഴിൽ ദിനങ്ങൾ തിരികെ പിടിക്കുന്ന വിധം യുദ്ധകാല അടിസ്ഥാനത്തിലാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ. ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ടെത്തിയാണ് പ്രധാന തോടുകളിലെ പ്രവൃത്തികൾ വിലയിരുത്തുന്നത്.
റെയിൽവേ പാതക്ക് കുറുകെയുള്ള കൾവർട്ടുകളിലെ തടസങ്ങൾ ജെറ്റിംഗ് മുഖേനെ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
.
തേവര കായൽമുഖം, കോയിത്തറ കനാൽ, ചെലവന്നൂർ കായൽ, ചെലവന്നൂർ ബണ്ട് റോഡ്, കാരണക്കോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളിത്തോട് എന്നിവയിലെ തടസങ്ങൾ നീക്കുന്നു
ഇടപ്പള്ളിതോടിലെ തടസങ്ങൾ മാറ്റുന്ന പ്രവർത്തനങ്ങൾ ലുലു മാളിന് സമീപം ആരംഭിച്ചു.ജില്ലാ ദുരന്തനിവാരണ സമിതിയുടെ കീഴിൽ വിവിധ വകുപ്പുകളിലെ 11 എക്‌സിക്യുട്ടീവ് എൻജിനീയർമാർ ഉൾപ്പെടുന്ന സാങ്കേതിക സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല