ആലുവ: കുടുംബശ്രീവഴി നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാപദ്ധതിയുടെ ജില്ലാതല വിതരണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ കൊച്ചി സൗത്ത് സി.ഡി.എസിലെ 46-ാം ഡിവിഷൻ പ്രതിഭ അയൽക്കൂട്ടത്തിനു 1,80,000 രൂപയുടെ ചെക്ക് കൈമാറി. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ ചക്കരപ്പറമ്പ് ബ്രാഞ്ചാണ് അയൽക്കൂട്ടത്തിനു ലോൺ നൽകിയത്.
കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മൂലം ഉണ്ടാകാവുന്ന തൊഴിൽനഷ്ടവും അതിന്റെ തുടർച്ചയായുണ്ടാകാവുന്ന സാമ്പത്തികനഷ്ടവും കണക്കിലെടുത്ത് സാധാരണക്കാർക്ക് അടിയന്തര വായ്പാസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് സഹായഹസ്തം വായ്പാപദ്ധതി. അയൽക്കൂട്ട അംഗത്തിന് അല്ലെങ്കിൽ കുടുംബത്തിന് ഉണ്ടായിട്ടുള്ള സാമ്പത്തിക ബുദ്ധിമുട്ടിനും അവരുടെ സാമ്പത്തികസ്ഥിതിക്കും ആനുപാതികമായാണ് വായ്പ നൽകുന്നത്. ഒരംഗത്തിന് 5000 മുതൽ 20000 രൂപ വരെ വായ്പ ലഭിക്കും. മൂന്നുവർഷംവരെ തിരിച്ചടവ് കാലാവധി. ആറ് മാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസം ആയിരിക്കും വായ്പാകാലാവധി. വായ്പയുടെ പലിശ (9 ശതമാനം) സർക്കാർ വഹിക്കും.
അയൽക്കൂട്ടങ്ങൾ നിലവിൽ പലിശ ഉൾപ്പെടെയുള്ള തുക ഇ.എം.ഐ വ്യവസ്ഥയിൽ ബാങ്കിലേക്ക് തിരിച്ചടക്കണം. ഇതിലെ പലിശ വിഹിതം കണക്കാക്കി സർക്കാരിൽനിന്ന് ലഭ്യമാക്കുന്ന മുറക്ക് അയൽക്കൂട്ടങ്ങൾക്ക് നൽകും.