ins

കൊച്ചി: ഓപ്പറേഷൻ സമുദ്ര സേതു രക്ഷാദൗത്യത്തിന്റെ ഭാഗമായി ലക്ഷദ്വീപിൽ കുടുങ്ങിയ 59 പേരെ രണ്ട് കപ്പലുകളിലായി കൊച്ചിയിൽ എത്തിച്ചു. ഉച്ചയോടെയാണ് കപ്പലുകൾ തീരത്ത് എത്തിയത്. തുറമുഖത്ത് യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ശേഷം വീടുകളിലേക്ക് മടങ്ങി. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ തുടരും.

അതേസമയം, മാലിദ്വീപിൽ നിന്നുള്ള മൂന്നാം ഇന്ത്യൻ സംഘം ഇന്ന് പുറപ്പെടും. 700 പേരടങ്ങുന്ന സംഘവുമായി നാവിക സേനയുടെ ഐ.എൻ.എസ് ജലാശ്വ വൈകുന്നേരം യാത്ര തിരിക്കും. കപ്പൽ മറ്റന്നാൾ കൊച്ചി തുറമുഖത്തെത്തും.സംഘത്തിൽ കൂടുതലും മലയാളികളാണ്. നേരത്തെ ഐ.എൻ.എസ് ജലാശ്വ, മഗർ എന്നീ കപ്പലുകളിലായി 900 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തിരിച്ച ജലാശ്വ ഇന്നലെ രാത്രി മാലിദ്വീപിൽ എത്തി. തുടർന്ന് യാത്രക്കാരുടെ പരിശോധനകൾക്ക് ശേഷമാകും കൊച്ചിയിലേയ്ക്ക് പുറപ്പെടുക.