ഡൽഹി: കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉപ്പിന്റെ ഉത്പാദനത്തിൽ വൻ ഇടിവ്. ഉപ്പ് നിർമ്മാതാക്കൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തൊഴിലാളികളുടെ കുറവ്, ഗതാഗതത്തിന്റെ അഭാവം, ഗതാഗത നിയന്ത്രണങ്ങൾ തുടങ്ങിയവയും ഉപ്പ് ഉത്പാദനത്തെ സാരമായി ബാധിച്ചു.
ഒക്ടോബർ മുതൽ ജൂൺ പകുതി വരെയാണ് സാധാരണയായി ഉപ്പ് ഉത്പാദിപ്പിക്കുക. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പരമാവധി ഉത്പാദനം നടക്കാറുള്ളത്. ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 95 ശതമാനം ഉപ്പ് ഉത്പാദനം നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കൊവിഡ് ബാധകൂടുതലാണ്. മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിങ്ങളിലും ചെറിയ അളവിൽ ഉപ്പ് ഉത്പാദിപ്പിക്കുന്നുണ്ട്. ദേശീയ കണക്കനുസരിച്ച് പ്രതിവർഷം 200- 250 ലക്ഷം ടൺ ഉപ്പാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്.
ഉപ്പ് ഉത്പാദനം ഏറ്റവും കൂടുതലായി നടക്കുന്ന ഈ വർഷത്തെ മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള കാലയളവ് ലോക്ക് ഡൗൺ കാരണം നഷ്ടമായിരിക്കുകയാണ്. ഇതോടെ ഈ വർഷത്തെ സീസണിലെ ഏറ്റവും ഉയർന്ന 40 ദിവസമാണ് നഷ്ട്ടമായതെന്നും ഇന്ത്യൻ സാൾട്ട് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ഇസ്മാ) അധികൃതർ പറഞ്ഞു. ഇന്ത്യക്കാർ പ്രതിവർഷം 95 ലക്ഷം ടൺ ഉപ്പാണ് ഉപയോഗിക്കുന്നത്. വ്യവസായ ശ്രേണിയിൽ 110 മുതൽ 130 ലക്ഷം ടൺ വരെ ഉപ്പ് ആവശ്യമാണ്.
58 മുതൽ 60 ലക്ഷം ടൺ വരെ ഉപ്പ് ഇന്ത്യയെ പൂർണമായും ആശ്രയിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. പവർ പ്ലാന്റുകൾ, ഓയിൽ റിഫൈനറികൾ, സൗരോർജ്ജ കമ്പനികൾ, കെമിക്കൽ നിർമ്മാതാക്കൾ, തുണി നിർമ്മാതാക്കൾ, മെറ്റൽ ഫൗണ്ടറികൾ, ഫാർമസ്യൂട്ടിക്കൽസ്, റബ്ബർ, തുകൽ നിർമ്മാതാക്കൾ എന്നീ മേഖലകളിലും ഉപ്പ് അത്യാവശ്യ ഘടകമായി ഉപയോഗിക്കുന്നുണ്ട്.