കൊച്ചി: കർണാടകയിൽ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചുമതലപ്പെടുത്തിയ ബസ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വാഹനം ഏർപ്പാടാക്കിയത് കെ.പി.സി.സിയല്ല. രേഖകളില്ലാതെയാണ് യാത്രക്കാരെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന പ്രചാരണവും ശരിയല്ല. എല്ലാ നിർദേശങ്ങളും പാലിച്ച് അതിർത്തിയിൽ മൂന്നു മണിക്കൂറോളം കാത്തിരുന്ന് എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് വാഹനം കോട്ടയത്ത് എത്തിയത്. എല്ലാ യാത്രക്കാർക്കും പാസ് അടക്കമുള്ള രേഖകളും ഉണ്ടായിരുന്നു.
ഏറെ വെല്ലുവിളികൾ ഏറ്റെടുത്താണ് ഓരോ വാഹന ഡ്രൈവറും ഓട്ടം പോവുന്നത്. ഈ സാഹചര്യത്തിലും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയും സംഭവങ്ങൾ വളച്ചൊടിച്ച് പൊലീസ് കേസെടുക്കുകയും ചെയ്താൽ മലയാളികളെ തിരികെ എത്തിക്കുന്നതിന് വാഹനം അയയ്ക്കാൻ കഴിയാത്ത സ്ഥിതി വരുമെന്നും ഭാരവാഹികൾ പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.ജെ. റിജാസ്, ഭാരവാഹികളായ അനൂപ്, ജിജോ അഗസ്റ്റിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.