കൊച്ചി: വന്ദേ ഭാരത് ദൗത്യത്തിലെ രണ്ടാം ദിനമായ ഇന്ന് രണ്ട് പ്രത്യേക വിമാനവും സമുദ്ര സേതു രക്ഷാ ദൗത്യത്തിന്റെ ഭാഗമായി മാലി ദ്വീപിൽ നിന്നും ഒരു കപ്പലും ഇന്ന് കൊച്ചിയിൽ എത്തും. ഏകദേശം ആയിരത്തോളം യാത്രക്കാർ കൊച്ചിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലും തുറമുഖത്തും കനത്ത സുരക്ഷായാണ് ഒരുക്കിയിട്ടുള്ളത്.
ഇവിടെ, ഒരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പ്രത്യേക സംഘം ഉണ്ടായിരിക്കും. ഇന്ന് ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങൾ എത്തുന്നത്. അടുത്ത ദിവസങ്ങളിൽ യു.കെ, ഫിലിപ്പീൻസ്, ഇറ്റലി, യു.എസ്, ഉക്രെയിൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, അർമീനിയ, അയർലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും ഈ ഘട്ടത്തിൽ സർവീസ് നടത്തുന്നുണ്ട്. 20 ന് ലണ്ടനിൽ നിന്നുള്ള ആദ്യ വിമാനം കൊച്ചിയിലെത്തും.
രാവിലെ 11ഓടെയായിരിക്കും സമുദ്ര സേതു പദ്ധതിയുടെ ഭാഗമായി ഐ.എൻ എസ് ജലാശ്വ മാലിദ്വീപിൽ നിന്നും 588 ഇന്ത്യക്കാരുമായി കൊച്ചി തുറമുഖത്തെത്തുക. 497 പുരുഷൻമാരും 6 ഗർഭിണികൾ അടക്കം 70 സ്ത്രീകളും 21 കുട്ടികളും യാത്രക്കാരായി കപ്പലിലുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണ് കപ്പൽ മാലിയിൽ നിന്നും പ്രവാസികളുമായി പുറപ്പെട്ടത്.
അതേസമയം, മാലിയിൽ നിന്നും 11ന് ഇതേ കപ്പലിൽ എത്തിയ പ്രവാസികളിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മാലിയിൽ നിന്നും എത്തിയ ചാലക്കുടി സ്വദേശിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ തൃശൂർ ജില്ലയിൽ ചികിത്സയിലാണ്. കൊവിഡ് ബാധിച്ച് ബാക്കി ആറ് പേർ തമിഴ്നാട് സ്വദേശികളാണ്. ഇവർ തമിഴ്നാട്ടിൽ ചികിത്സയിലാണ്.