• ആറുപേർക്കെതിരെ റൂറൽ എസ്.പിക്ക് പരാതി
ആലുവ: മാനസിക അസ്വാസ്ഥ്യത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാൺമാനില്ലെന്ന് നുണക്കഥ പ്രചരിപ്പിക്കുകയും തന്നെയും മൂന്ന് പെൺമക്കളെയും അപമാനിക്കുകയും ചെയ്തവർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
കുട്ടമശേരി ചാലക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലന്റെ ഭാര്യ റെയ്ന സുശീലനാണ് റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന് പരാതി നൽകിയത്. നവമാദ്ധ്യമങ്ങളിലൂടെ നുണക്കഥകൾ പ്രചരിപ്പിക്കുകയും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് പേർക്കെതിരെയാണ് പരാതി. ഇവരുടെ പേരും ഫോൺ നമ്പറും തെളിവുകളും ഇതോടൊപ്പം നൽകിയിട്ടുണ്ട്.
20 വർഷത്തോളം വിദേശത്തായിരുന്ന സുശീലൻ മാർച്ച് മൂന്നിനാണ് നാട്ടിലെത്തിയത്. വിദേശത്ത് വച്ച് മതം മാറുകയും നാട്ടിലെത്തി ഭാര്യയെയും മക്കളെയും മതം മാറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്ത സുശീലൻ വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് ആലുവ പൊലീസിൽ കേസും നിലനിൽക്കുന്നുണ്ട്.
പിന്നീട് മാനസാന്തരം വന്ന സുശീലൻ ഭാര്യക്കും മക്കൾക്കുമൊപ്പം താമസിക്കണമെന്നും തന്റെ മാനസിക വിഷമതകൾ നീക്കുന്നതിന് ചികിത്സതേടണമെന്നും ഭാര്യയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. വിദേശത്ത് വച്ച് ഒരു കേസിൽപ്പെട്ട തന്നെ ചിലർ ചതിയിലൂടെയാണ് മതം മാറ്റിയതെന്നാണ് കൗൺസിലിംഗിൽ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ കുടുംബാംഗങ്ങളെല്ലാവരും കൂടിയാലോചിച്ചാണ് കഴിഞ്ഞയാഴ്ച ചികിത്സക്കായി സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതിനിടെ ചിലർ മത വിദ്വേഷം പരത്തി മുതലെടുപ്പിന് ശ്രമിക്കുകയാണ്. സുശീലനെ കാണുന്നില്ലെന്ന് പോസ്റ്റർ പ്രചരണവും നടത്തി. സ്ത്രീത്വത്തെ അപമാനിക്കും വിധം അപവാദവും പ്രചരിപ്പിക്കുകയാണ്. തന്നെയും മക്കളെയും ഭർത്താവിൽ നിന്നും അകറ്റി സ്വത്ത് തട്ടിയെടുക്കാനുമാണ് നീക്കമെന്നും റെയ്ന നൽകിയ പരാതിയിൽ പറയുന്നു.