കുടിയന്മാരുടെ ആപ്പിൽ തീരുമാനമായില്ല
കോലഞ്ചേരി: തേങ്ങ ഉടയ്ക്ക് സാമീ......മദ്യം വാങ്ങാനുള്ള വെർച്ച്വൽ ക്യൂ ആപ്പിനായി സോഫ്റ്റ് വെയർ കമ്പനിയുടെ ഫേസ് ബുക്ക് പേജിൽ കുടിയന്മാരുടെ മുറവിളി തുടരുന്നു. മിഥുനത്തിലെ ജഗതിയുടെ ഡയലോഗാണ് ഇന്നലെ ഹിറ്റായത്.
സംസ്ഥാനത്ത് മദ്യവിതരണം ഇന്നും തുടങ്ങില്ല. ഇന്നലെ വരെ ആപ്പ് സംബന്ധിച്ച തീരുമാനങ്ങളൊന്നും ആയിട്ടില്ല. ബാറുടമകൾക്കോ, ബെവ്ക്കോ ഷോപ്പ് ഇൻ ചാർജുമാർക്കോ ഇതു വരെ ഒരു സൂചന പോലുമില്ല. ഇവർക്ക് പരിശീലനം നല്കിയാലേ ആപ്പുകാർക്ക് യഥാ സമയം മദ്യം ലഭ്യമാക്കാനാകൂ. ഇന്ന് പ്ലേ സ്റ്റോറിൽ നിന്നുള്ള അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോർപ്പറേഷൻ. ലഭിച്ചാൽ രണ്ടു ദിവസത്തിനകം മദ്യ വിൽപ്പന തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ശനിയാഴ്ചയാണ് ആപ്പ് പ്ലേ സ്റ്റോറിൽ അപ് ലോഡ് ചെയ്തത്. ഗൂഗിളിന്റെ അനുമതിക്ക് ഏഴു ദിവസം വരെ എടുക്കാം. ആപ് പബ്ലിഷ് ചെയ്യുന്ന വിവരം സർക്കാർ തലത്തിൽ നിന്ന് ഗൂഗിളിനെ അറിയിക്കുകയും വേഗമാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തതായാണ് വിവരം.
പ്ലേ സ്റ്റോറിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ആപ്പ് രൂപകൽപ്പന ചെയ്ത ഫെയർകോഡ് ടെക്‌നോളജീസ് പറയുന്നത്. പബ്ലിഷ് ചെയ്താലും ഏതാനും ദിവസം കൂടി കഴിഞ്ഞേ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ലഭിക്കൂവെന്നും കമ്പനി അധികൃതർ സൂചിപ്പിക്കുന്നുണ്ട്.