ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും
മഹാത്മാഗാന്ധി സർവകലാശാല മാറ്റിവച്ച ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും. ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.ലോക്ക് ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് രജിസ്‌ട്രേഷൻ പൂർത്തീകരിച്ചിരുന്നു. രജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷകേന്ദ്രത്തിൽ സൗകര്യമൊരുക്കും. ജൂൺ 8,9,10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും. പ്രൊജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. പ്രാക്ടിക്കൽ പരീക്ഷകൾക്ക് എക്‌സ്‌റ്റേണൽ എക്‌സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അദ്ധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോംവാല്യുവേഷൻ രീതിയിൽ മൂല്യനിർണയം ആരംഭിക്കും.
പ്രൈവറ്റ് ബിരുദ പരീക്ഷകൾ
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂൺ 8,9,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതതു കോളജുകളിൽ നടത്തും. കോളജിലെ മുതിർന്ന അദ്ധ്യാപകനെ പരീക്ഷചീഫായി നിയോഗിക്കും.
മാനേജരെ നീക്കം ചെയ്യും
കോട്ടയം: എം. ജി. സർവകലാശാലയിൽ വിദ്യാർത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽനിന്നോ രക്ഷകർത്താക്കളിൽനിന്നോ അനധികൃതമായി ധനസമാഹരണം പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച കൊച്ചിൽ കോളേജ് മാനേജരെ നീക്കം ചെയ്യാൻ തീരുമാനിച്ചു. സർവകലാശാല, അന്തർസർവകലാശാല കേന്ദ്രങ്ങളുടെ പ്രവർത്തനം പഠിച്ച് റിപ്പോർട്ട് നൽകുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കും. ഐ.ടി. സെൽ തുടങ്ങും. ഇതിനായി കരാർ അടിസ്ഥാനത്തിൽ സിസ്റ്റം മാനേജർ, രണ്ട് പ്രോഗ്രാമേഴ്‌സ് എന്നിവരെ നിയോഗിക്കും.
വീഡിയോ കോൺഫറൻസ്
പരീക്ഷ നടത്തിപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളേജ് പ്രിൻസിപ്പൽമാരുമായി ജില്ല തിരിച്ച് വൈസ് ചാൻസലർ ഉടൻ വീഡിയോ കോൺഫറൻസ് നടത്തും.