pic

ന്യൂഡല്‍ഹി:തപാൽ വഴി എന്തൊക്കെ കിട്ടും?പഴങ്ങൾ കിട്ടുമോ? ഇല്ലാ എന്നാണ് മറുപടി എങ്കിൽ ഇനി മാറ്റി പറയേണ്ടി വരും. തപാല്‍ വകുപ്പിലൂടെ ഇനി കത്തുകള്‍ മാത്രമല്ല പഴങ്ങളും എത്തും.ബിഹാറിലാണ് ലിച്ചിയും മാമ്പഴവും ഒക്കെ തപാല്‍ വകുപ്പ് പൊതുജനങ്ങളില്‍ എത്തിയ്ക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം കർഷകർക്ക് പഴങ്ങൾ വിതരണം ചെയ്യാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നതിനാലാണ് തപാൽ വകുപ്പിന്റെ ഈ തീരുമാനം.പൊതുജനങ്ങളുടെ ഇടയില്‍ ഡിമാന്‍ഡ് ഉണ്ടായിട്ടും കൊവിഡ് വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ പഴങ്ങൾ എത്തിക്കാൻ കഴിയാതെ വന്നു.ലോക്ക് ഡൗൺ നീണ്ടു പോകുന്നതും പ്രതിസന്ധിക്ക് ഇടയാക്കി.

ബിഹാര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ വകുപ്പിന്റെ വെബ്‌സൈറ്റിലൂടെയും ഉപഭോക്താക്കള്‍ക്ക് പഴങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. രണ്ടു കിലോഗ്രാം വരെ ലിച്ചിയും അഞ്ചു കിലോഗ്രാം വരെ മാമ്പഴങ്ങളുമാണ് എത്തിച്ചു നല്‍കുന്നത്. പട്‌നയിലുമൊക്കെ ഫലങ്ങള്‍ എത്തും. ഓണ്‍ലൈന്‍ ബുക്കിങ് അനുസരിച്ചാണ് പഴങ്ങളുടെ വിതരണം.പുതിയ മാര്‍ഗം ബിഹാറിലെ കര്‍ഷകര്‍ക്ക് ലോക്ക്‌ ഡൗണ്‍ കാലത്തും മികച്ച വരുമാനം ഉറപ്പു നല്‍കുമെന്നാണ് പ്രതീക്ഷ.ഇതുവരെ 4400 കിലോഗ്രാമോളം ലിച്ചി വിതരണം ചെയ്തു കഴിഞ്ഞു. ഈ സീസണില്‍ ഇങ്ങനെ 10,000 കിലോയോളം വിൽക്കാൻ കഴിയുമെന്നാണ് കരുതുന്നത്.