കൊച്ചി: നിലവിൽ നടപ്പാക്കുന്ന സാമൂഹിക അകലം കൊണ്ട് കൊവിഡിനെ തുരത്താൻ ആവില്ലെന്ന് പഠനം. ചുമ,തുമ്മൽ എന്നിവ വഴി പുറന്തള്ളുന്ന ശരീര സ്രവങ്ങൾ ആറ് മീറ്റർ വരെ ദൂരത്തേയ്ക്ക് വ്യാപിക്കുമെന്നാണ് പഠന റിപ്പോർട്ട്. മാസ്ക് ധരിക്കേണ്ട ആവശ്യകതയെ ഇത് സൂചിപ്പിക്കുന്നു. അതിനാൽ, ഇപ്പോൾ പാലിക്കുന്ന സാമൂഹിക അകലം പര്യാപ്തമല്ലെന്ന് തെളിയിക്കുകയാണ് പഠനം.
യു.എസിലെ കാലിഫോർണിയ സർവകലാശാല സാന്റ ബാർബറയിൽ നിന്നടക്കമുള്ള ഗവേഷകരുടേതാണ് പഠനം. കൊവിഡ് ആറ് മീറ്റർ (20 അടി) വരെ സഞ്ചരിക്കുമെന്നാണ് പഠന റിപ്പോർട്ട്. വൈറസ് സാന്നിധ്യമുള്ള സ്രവങ്ങളുടെ തുള്ളികൾ 20 അടി വരെ സഞ്ചരിക്കുമെന്നും അതിനാൽ നിലവിലെ സാമൂഹിക അകല ചട്ട പ്രകാരമുള്ള ആറ് അടി ദൂരം വൈറസ് പ്രതിരോധത്തിന് അപര്യാപ്തമാണെന്നും ഗവേഷകർ പഠന റിപ്പോർട്ടിൽ പറയുന്നു.
വൈറസ് കണങ്ങൾ സെക്കന്റിൽ 100 മീറ്ററിലധികം വരെ വേഗത്തിൽ സഞ്ചരിക്കുന്നു. ചുമ, തുമ്മൽ എന്നിവയിലൂടെ പുറന്തള്ളുന്ന സ്രവകണങ്ങൾ എത്ര ദൂരം സഞ്ചരിക്കുന്നുവെന്ന് പഠനത്തിൽ പരീക്ഷണം നടത്തി. മുൻ പഠനങ്ങളിൽ നിന്നുള്ള 40,000 സാമ്പിളുകളുടെ ഫലങ്ങളാണ് ഇതിനായി പരിശോധിച്ചത്. ശരീര സ്രവത്തിന്റെ ചെറിയ തുള്ളികൾ കൂടുതൽ ദൂരത്തേയ്ക്ക് എത്തുകയും വലിയ തുള്ളികൾ അടുത്തുതന്നെ ഏതെങ്കിലും പ്രതലത്തിലേക്ക് വീഴുന്നുകയും ചെയ്യുന്നു.ചെറിയ കണികകൾ വായുവുമായി ചേർന്ന് എയ്റോസോൾ മിശ്രിതമായി മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ മാറിയ എയ്റോസോൾ കണികകളും വൈറസിനെ വഹിക്കുന്നവയായിരിക്കും. മണിക്കൂറുകളോളം ഇവ വായുവിൽ തങ്ങിനിൽക്കാമെന്നും പഠനത്തിൽ പറയുന്നു.
ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ എയ്റോസോൾ രൂപീകരണം എളുപ്പമാകും. ഇതിനാൽ ഉഷ്ണമേഖലകളിലുള്ള പ്രദേശങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പാണ് ഗവേഷകർ നൽകുന്നത്.