കൊച്ചി: നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മത്സ്യത്തെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സി.എം.എഫ്.ആർ.ഐ) ഗവേഷകർ കണ്ടെത്തി. തമിഴ്‌നാട്ടിലെ സേതുകരൈ തീരത്ത് നിന്നാണ് സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽപ്പെട്ട അപൂർവമായ 'ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ' മത്സ്യത്തെ ഗവേഷകർ കണ്ടെത്തിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്. കടൽപുല്ലുകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള ഗവേഷണ സഞ്ചാരത്തിനിടെയാണ് സി.എം.എഫ്.ആർ.ഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ.ആർ.ജയഭാസ്‌കരന്റെ നേതൃത്വിലുള്ള ഗവേഷക സംഘം കടൽപുല്ലുകൾക്കിടയിൽ നിന്ന് മീനിനെ കണ്ടെത്തിയത്. പരിശോധനകൾക്ക് ശേഷം മീനിനെ സി.എം.എഫ്.ആർ.ഐയിലെ മ്യൂസിയത്തിൽ നിക്ഷേപിച്ചു.
ഇരയെ പിടിക്കാൻ സെൻസർ
ആദ്യകാഴ്ചയിൽ പവിഴത്തണ്ട് പോലെ തോന്നിച്ച മീൻ, ചെറിയ തണ്ട് കൊണ്ട് തൊട്ടപ്പോൾ നിറം മാറാൻ തുടങ്ങിയതോടെയാണ് അപൂർവയിനം മത്സ്യമാണെന്ന് മനസ്സിലായത്. ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽ നിന്ന് രക്ഷ നേടാനുമാണ് ഈ മീൻ നിറം മാറുന്നത്. ഒറ്റ നോട്ടത്തിൽ മീനാണെന്ന് പോലും മനസിലാക്കാനാകാത്ത വിധത്തിൽ ചുറ്റുപാടുകൾക്ക് സാമ്യമുള്ള നിറത്തിൽ കിടക്കാൻ ഇതിന് കഴിയും. ഇതിനെ പിടിക്കാനുള്ള ശ്രമത്തിൽ, ആദ്യം വെള്ള നിറത്തിൽ കാണപ്പെട്ട മീൻ നിമിഷ നേരം കൊണ്ട് കറുപ്പും പിന്നീട് മഞ്ഞയും നിറമായി.നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളത് കാരണമാണ് ഈ വിഭാഗത്തെ സ്‌കോർപിയോൺ മത്സ്യം എന്ന് വിളിക്കുന്നത്. ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്. പ്രത്യേകമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് സി.എം.എഫ്.ആർ.ഐയിലെ
ശാസ്ത്രജ്ഞർ മീനിനെ സ്വന്തമാക്കിയത്.
മിക്കവാറും രാത്രികളിലാണ് ഇവ ഇരതേടുന്നത്. ഇര തൊട്ടടുത്ത് വരുന്നത് വരെ കടലിന്റെ അടിത്തട്ടിൽ ചലനമില്ലാതെ കിടക്കുന്നതാണ് രീതി. ഇര അടുത്തെത്തിയാൽ മിന്നൽവേഗത്തിൽ അകത്താക്കും. കാഴ്ച ശക്തി കൊണ്ടല്ല, മറിച്ച് വശങ്ങളിലുള്ള പ്രത്യേക സെൻസറുകളിലൂടെയാണ് ഇവ ഇരതേടുന്നത്. ഇത്തരത്തിൽ 10 സെ.മീ വരെ അകലെയുള്ള ഞണ്ടിന്റെ ശ്വാസോച്ഛോസം പോലും പെട്ടെന്ന് തിരിച്ചറിയാനുള്ള ശേഷി ഈ മീനിനുണ്ട്. ഇരകളുടെയും ശത്രുക്കളുടെയും സാന്നിധ്യം ധ്രുതഗതിയിൽ ഇവ തിരിച്ചറിയും.