മലയാളത്തിലേക്ക് ഐശ്വര്യത്തിന്റെ സൈറൺ മുഴക്കിയെത്തിയ നായിക. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വിജയ് സൂപ്പറും പൗർണമി, വരത്തൻ, അർജന്റീന കാട്ടൂർ കടവ് എന്നീ ചിത്രങ്ങളിലൂടെ ഐശ്വര്യ ലക്ഷ്മി നമ്മുടെ മനസിൽ ഇടംപിടിച്ചു കഴിഞ്ഞു. പേരിനൊപ്പമുള്ള ലക്ഷ്മിയുടെ അനുഗ്രഹം മാത്രമല്ല സരസ്വതീ കടാക്ഷവും ആവോളമുണ്ട് ഈ സുന്ദരിക്ക്. അതുകൊണ്ടാണ് മിടുക്കിയായി പഠിച്ച് ഒരു ഡോക്ടറാവാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞത്. സിനിമയിലെത്തിയതിനുശേഷം ജീവിതമെങ്ങനെ പോകുന്നുവെന്ന് െഎശ്വര്യ പറയുന്നു.....
മായാനദിയിലെ
കൈയടി
മായാനദിയിലെ അപ്പു ഇപ്പോഴും എന്റെ കൂടെയുണ്ട്. അപ്പുവിനെ അവതരിപ്പിക്കാൻ ബോധപൂർവമായ ശ്രമമൊന്നും നടത്തേണ്ടി വന്നില്ല. കാരണം ആഷിക് അബു സർ ആദ്യം പറഞ്ഞപ്പോൾ തന്നെ ആ കഥാപാത്രത്തോട് ഒരു അടുപ്പം തോന്നി. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും ഉപകരണമാണ് അഭിനേതാക്കൾ. ആഷിക് സാറിന്റെയും ശ്യാംപുഷ്കരൻ സാറിന്റെയും ആശയങ്ങൾ പകർത്തുക മാത്രമാണ് ഞാൻ ചെയ്തത്. ഭാഗ്യത്തിന് അവർ പറഞ്ഞു തന്ന കാര്യങ്ങൾ മനസിലാക്കാൻ എനിക്ക് കഴിഞ്ഞു. ഒരുപാട് ആത്മാർത്ഥതയുള്ള ഒരു ശ്രമമായിരുന്നു മായാനദി. പുതിയ കാലത്തിന്റെ സിനിമയെന്ന് വിശേഷിപ്പിക്കാം.
അപ്പു അല്ല ഐശ്വര്യ
ലക്ഷ്മി
അപ്പു നല്ല സ്മാർട്ടും ബോൾഡുമായ പെൺകുട്ടിയാണ്. പക്ഷേ, ഐശ്വര്യ ലക്ഷ്മി അതിനടുത്തൊന്നും എത്തിയിട്ടില്ല. കുറച്ചു കൂടി സ്മാർട്ടാവാൻ ശ്രമിക്കേണ്ട ആളാണ് ഐശ്വര്യ. ആധുനിക കാലത്ത് ജീവിക്കുന്ന മിടുക്കിയായ പെൺകുട്ടിയാണ് അപ്പു. ഏത് പ്രതികൂല സാഹചര്യത്തെയും തകർത്ത് മുന്നോട്ട് പോകും. അഭിനയമോഹത്തിൽ മാത്രമാണ് എനിക്കും അപ്പുവിനും സാമ്യമുള്ളത്. അപ്പു ഉറക്കമൊഴിച്ചിരുന്ന് അമരീഷ് പുരിയുടെ വീഡിയോയൊക്കെ കാണുന്നുണ്ട്. ഞാനും അതുപോലെയായിരുന്നു. സിനിമയോടുള്ള ഇഷ്ടക്കൂടുതൽ കാരണം സ്വാഭാവികമായി ചെയ്തുപോകുന്നതാണ് അതൊക്കെ.
ഡോക്ടർ അകത്തുണ്ട്
സിനിമയും മെഡിക്കൽ പ്രൊഫഷനും എന്റെ ബാക്ക് അപ്പ് പ്ളാനുകളല്ല. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കാരണം നന്നായി കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടർ ആയത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്ന് നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലേക്ക് അവസരം കിട്ടി. ആ സിനിമയിൽ അഭിനയിക്കുമ്പോഴും തുടർന്ന് അവസരങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, മായാനദി ശ്രദ്ധിക്കപ്പെട്ടതോടെ എന്നെ തേടി വളരെ നല്ല ഓഫറുകൾ എത്തിത്തുടങ്ങി. മോഡലിംഗിനെക്കാൾ പ്രയാസമാണ് സിനിമാ അഭിനയം.
കഥാപാത്രങ്ങൾ
ഓർമ്മിക്കപ്പെടണം
എല്ലാ ചെറിയ കാര്യങ്ങൾക്കും ടെൻഷനടിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവമുണ്ട്. കരയാൻ തോന്നിയാൽ സ്ഥലവും സന്ദർഭവുമൊന്നും നോക്കാറില്ല. അതോടെ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെ കുറിച്ചോർത്ത് ഇരിക്കില്ല. ചെറിയൊരു പനി വന്നാൽ പോലും അമ്മ അടുത്തുവേണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കാറില്ല. വെറുതേ സിനിമ ചെയ്യേണ്ട ആവശ്യവും എനിക്കില്ല. സിനിമ ഒരു പാഷനാണ്. മറ്റൊരു നല്ല പ്രൊഫഷൻ കൈയിലുണ്ട്. അപ്പോൾ പിന്നെ അയ്യോ എനിക്ക് ഇനി സിനിമ കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്നാലോചിക്കേണ്ട കാര്യമില്ലല്ലോ.എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നതാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
ഭക്ഷണമാണ്
സന്തോഷം
ഭക്ഷണം കഴിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളിലൊന്ന്. അതിൽ തന്നെ ഡെസേർട്ടുകളോടാണ് കൂടുതൽ പ്രിയം. ചോറ് കുറച്ച് കഴിച്ചാൽ അത്രയും ഐസ്ക്രീമും കേക്കുമൊക്കെ കഴിക്കാമല്ലോയെന്ന് പ്ളാൻ ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. എന്നും വർക്കൗട്ട് ചെയ്യുന്ന നല്ല സ്വഭാവമൊന്നുമില്ല. തടി വച്ചുയെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞാൽ മാത്രം വർക്കൗട്ട് ചെയ്യും. ഡാൻസ് ചെയ്യാൻ അറിയില്ല. യോഗ അറിയാം പക്ഷേ, ചെയ്യില്ല.