അഭിനയത്തിൽ പുതുവഴികൾ തേടുകയാണ് മലയാളത്തിന്റെ സ്വന്തം നായിക നമിതാ പ്രമോദ്. ക്യൂട്ട് പെൺകുട്ടിയുടെ ഇമേജിൽ നിന്ന് പക്വതയുള്ള നായികയാവാൻ സമയമായെന്ന് നമിത പറയുന്നു. സിനിമകളുടെ തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനമുണ്ടാകുമെന്ന് ഉറപ്പിച്ചു പറയുകയാണ് താരസുന്ദരി.
സിനിമയിലെത്തിയിട്ട് പത്തുവർഷത്തോളമായി?
അതെ. ഇനി അങ്ങോട്ട് നല്ല കഥാപാത്രങ്ങൾ മാത്രം ചെയ്യണമെന്നുണ്ട്. എന്ന് കരുതി ഇതുവരെ ചെയ്തതൊന്നും മോശമാണെന്നല്ല. ഇത്രയും കാലത്തെ അനുഭവ പരിചയത്തിന് അനുസരിച്ചുള്ള ആഴമുള്ള കഥാപാത്രങ്ങൾ ലഭിക്കണം. പതിനഞ്ചോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാലും ആളുകൾ നമ്മുടെ സിനിമകൾ ഓർത്തിരിക്കണം. വലിയ ലക്ഷ്യങ്ങളോടെ സിനിമയിലേക്ക് വന്നൊരാളല്ല ഞാൻ. ദൈവം സഹായിച്ച് ഇവിടെ വന്നു. പിന്നീട് എന്റെ പാഷൻ ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആദ്യമായി നായികയായി അഭിനയിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്. അതിലെ നായികാ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് അധികവും സാധാരണ നായികാ വേഷങ്ങളാണ് കിട്ടിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മാർഗംകളിയാണ് ഒരു വ്യത്യാസം കൊണ്ടുവന്നത്. അതിലെ ഊർമിള നന്നായി എന്നുപറഞ്ഞ് ഒരുപാട് പേർ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. അത് തന്ന ആത്മവിശ്വാസം വലുതായിരുന്നു. പുതിയ ചിത്രം അൽ മല്ലുവും അത്തരത്തിൽ ഒന്നായിരുന്നു. കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാൻ സമയമായെന്ന് മനസ് പറയുന്നു.
സഹതാരങ്ങളോട് ഒരു മത്സരബുദ്ധിയുണ്ടോ?
എനിക്ക് ആരോടും മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാൻ. ആർക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോൾ സ്ഥിരം നായികമാരായി ആരും നിൽക്കുന്നില്ലല്ലോ. കുറച്ചു നാൾ അവസരം കിട്ടും. അതുകഴിയുമ്പോഴേക്കും പുതിയ ആളുകൾ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണൽ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.
ഇത്രയും വർഷത്തെ സിനിമ ജീവിതം പഠിപ്പിച്ചത് എന്തൊക്കെയാണ്?
ജീവിതത്തിൽ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാൻ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം.
സിനിമകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ് ?
കഥ പറയാൻ വരുന്നവർ പുതിയ ആളുകളാണെങ്കിൽ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാൻ നോക്കാറുണ്ട്. ചിലർക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതൽ സുഖം. തുടക്കത്തിൽ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോൾ ശ്രദ്ധിക്കും.
സിനിമ സ്വഭാവത്തെ മാറ്റിയോ?
പെട്ടെന്ന് കൂട്ടാവുകയും നിറയെ സംസാരിക്കുകയും ചെയ്യുന്ന പ്രകൃതമാണെന്റേത്. എന്റെ ടീനേജ് സമയത്താണ് സിനിമയിലെത്തുന്നത്. ഇപ്പോൾ പ്രായം കൂടുന്നതിനനുസരിച്ച് പക്വതയും കൂടുന്നുണ്ട്. മിക്ക ആളുകളും സ്വഭാവ രൂപീകരണമൊക്കെ കഴിഞ്ഞാവും സിനിമയിലെത്തുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തിൽ വന്ന മാറ്റമെന്നൊക്കെ ചോദിച്ചാൽ അവർക്ക് അറിയാൻ പറ്റും. സിനിമ കാരണം കൃത്യനിഷ്ഠ വന്നു എന്നൊന്നും പറയാനില്ല. കാരണം, വീട്ടിൽ വളരെ നിർബന്ധമുള്ള കാര്യമാണ് കൃത്യനിഷ്ഠ. സിനിമയിൽ വരുന്നതിനു മുമ്പ് കൈവശമുള്ള ഗുണമാണ് അത്.
നമിതയ്ക്ക് ജാഡയാണെന്ന് ആരെങ്കിലും പറഞ്ഞാൽ?
ഒരിക്കലുമില്ല. ഒരാളെ വേദനിപ്പിക്കാൻ എനിക്കാവില്ല. എന്റെ ഏറ്റവും പൊസിറ്റീവും ഏറ്റവും നെഗറ്റീവുമായ ക്വാളിറ്റിയാണത്. ഞാൻ സോഫ്ട് സ്പോക്കണാണ്. എല്ലാവരോടും ചിരിച്ചുതന്നെയാണ് സംസാരിക്കാറുള്ളത്. ജീവിതം വളരെ ചെറുതല്ലേ, അതിനിടയിൽ ആരോടും ജാഡകാണിക്കേണ്ട കാര്യമില്ല.സിനിമയിലെ തുടക്കകാലം മുതൽ ഞാൻ സംസാരിക്കുന്നത് വ്യക്തതയോടെയാണ്. മനസിൽ ഒളിച്ച് വച്ച് മറ്റൊന്ന് സംസാരിക്കാൻ അറിയില്ല. എന്റെ ശബ്ദവും മുഖഭാവങ്ങളും കൃത്യമായിരിക്കും. ചിലർക്കത് ജാഡയായിട്ട് തോന്നും. സത്യത്തിൽ അങ്ങനെയല്ല, എന്തിന്റെ പേരിലാണ് ജാഡ കാണിക്കുന്നത്.
നമിതയെ എപ്പോൾ കണ്ടാലും മുഖത്ത് ഒരു ചിരിയുണ്ടാകും?
എപ്പോഴും പോസിറ്റീവായിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാൻ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാൻ പൊതുവേ റിസർവ്ഡാണ്. അടുത്തു കഴിഞ്ഞാൽ ഭയങ്കര കമ്പനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാൻ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാൽ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേർ കൊതിച്ച് വളരെ ചുരുക്കം പേർക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ.
വിവാദങ്ങളെ നേരിടുന്നത് എങ്ങനെയാണ്?
വിവാദങ്ങൾ, ഗോസിപ്പുകൾ ഒക്കെ ഇതിന്റെ ഭാഗമാണ്. ഞാൻ അതിനെയൊന്നും ഓർത്ത് തല പുകയ്ക്കാറില്ല. സെലിബ്രിറ്റി ഇമേജ് ഉണ്ടാകുമ്പോൾ മന:പൂർവം ശല്യപ്പെടുത്താനായി ഒരു വിഭാഗം ഇറങ്ങി തിരിക്കും. അതിനെയൊക്കെ അതിന്റെ വഴിക്ക് വിടുക. നമ്മൾ ടെൻഷൻ അടിച്ചാൽ ആർക്കാ നഷ്ടം നമുക്ക് തന്നെയല്ലേ. അനാവശ്യ ചിന്തകൾ നമ്മുടെ ഫാമിലിയെ ബാധിക്കും.. നമ്മളെ ബാധിക്കും.. പ്രൊഫഷനെ ബാധിക്കും.. എന്തിനാ അപ്പോൾ ആവശ്യമില്ലാത്ത ടെൻഷനുകളെ കൂടെ കൊണ്ട് നടക്കുന്നത്. വിവാദങ്ങളോട് പ്രതികരിക്കാൻ നിൽക്കാതെ അതിനെ നോക്കി ചിരിച്ച് എന്റെ ലോകത്ത് സന്തോഷത്തോടെ ജീവിക്കും. അതാണ് ഞാൻ ചെയ്യുന്നത്.
അഭിനയം അല്ലാതെ എന്തൊക്കയാണ് ആഗ്രഹങ്ങൾ?
എനിക്ക് എഴുതാൻ ഇഷ്ടമാണ്. ചെറുപ്പം മുതലേ മനസിൽ ഒരു സ്റ്റോറി ലൈനുണ്ട്. ഒരു റിയൽ ലൈഫ് സ്റ്റോറി. എനിക്കറിയാവുന്ന ഒരാളെ പറ്റിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മനസിലുള്ള കഥയാണ്. ഞാൻ വളരും തോറും ആ കഥയുടെ ഇന്റൻസിറ്റി കൂടിയിട്ടേയുളളൂ. അതുകൊണ്ടാണ് പുസ്തകമാക്കാമെന്ന് ചിന്തിക്കുന്നത്.