തൊടുപുഴ : ചെറുതോണിയിൽ പുതിയ പാലം പണിയുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.. ദേശിയപാത സെന്റൽ സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ജൂൺ 15 ന് ടെക്ക്‌നിക്കൽ ബിഡും ജൂലായിൽ ഫിനാൻഷ്യൽ ബിഡ്ഡും പൂർത്തികരിക്കും. 2018 ലെ പ്രളയത്തെത്തുടർന്ന് തകർന്ന ചെറുതോണി പാലം ആധുനിക രീതിയിൽ നിർമ്മിക്കുന്നതിന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കേന്ദ്രഉപരിതല ഗതാഗതവകുപ്പിന് സമർപ്പിച്ചിരുന്ന പദ്ധതിയുടെ അനുമതിയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയെ ഡീൻ കുര്യാക്കോസ് എംപി രണ്ട് തവണ നേരിൽ കണ്ട് ചർച്ച നടത്തി. കേന്ദ്രമന്ത്രിയുടെ പ്രത്യേകമായ താല്പര്യവും ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യവും മുൻനിർത്തി പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയായിരുന്നു. ജില്ലാ ആസ്ഥാന വികസനത്തിന് നാഴികക്കല്ലാകുന്ന പാലം നിർമ്മാണം സെ്ര്രപംബർ മാസത്തോടെ ആരംഭിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എം.പി. അറിയിച്ചു.ജില്ലാ ആസ്ഥാന പട്ടണമായ ചെറുതോണിയുടെ മുഖഛായ മാറ്റുവാൻ കഴിയുന്ന പാലം നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ദേശിയപാത സാങ്കേതിക വിഭാഗവും സൂപ്രണ്ടിംഗ് എഞ്ചിനീയർ ഐസക്ക് വർഗീസ് മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി എം.പി ചർച്ച നടത്തി.
പദ്ധതി കാലയളവ്
ഒന്നര വർഷം
120 മീറ്റർ നിളവും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 18 മീറ്റർ വീതിയിലുമായി നിർമ്മിക്കുന്ന പാലത്തിന് 40 മീറ്റർ നീളത്തിൽ 3 സ്പാനുകളുണ്ടായിരിക്കും. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഇരു വശങ്ങളിലും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള പ്രത്യേക ഭാഗവും ഉൾപ്പെട്ടിട്ടുണ്ട്. 90 മീറ്റർ വീതമുള്ള 2 അപ്രോച്ച് റോഡിലും പാലത്തിന്റെ ഇരുവശങ്ങളിലും സോളാർ ലൈറ്റുകളും സ്ഥാപിക്കുും. പതിനെട്ട് മാസത്തിനുള്ളിൽ പണി പൂർത്തികരിക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.