ഒരു ക്യുബിക് അടിയ്ക്ക് 52 രൂപ

ഇടുക്കി :നിർമ്മാണ. പ്രവർത്തനങ്ങൾക്ക് മണൽ ക്ഷാമം രൂക്ഷമായതിന് പരിഹാരമായി തട്ടേക്കണ്ണി ഭാഗത്ത് അടിഞ്ഞുകൂടിയ മണൽ വിപണനം ചെയ്യുന്നതിനുള്ള നടപടികൾ ജില്ലാ നിർമ്മിതി കേന്ദ്രം ആരംഭിച്ചു. ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവൃത്തികൾ മണൽ ക്ഷാമം മൂലം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മണൽ ഗ്രേഡ് ചെയ്ത് വിൽക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും നിർമ്മിതി കേന്ദ്രത്തെ ചുമതലയേൽപ്പിച്ചത്. ഇതിന്റെ ആദ്യപടിയായി 100 ലോഡ് മണൽ കഴുകി വൃത്തിയാക്കി യന്ത്രസഹായത്തോടെ ഗ്രേഡ് ചെയ്ത് വിൽക്കാൻ സജ്ജമാക്കിയിട്ടുണ്ട്. 52 രൂപയാണ് ഒരു ക്യുബിക് അടി മണലിന്റെ വില. അപേക്ഷ ജില്ലാ നിർമ്മിതി കേന്ദ്രം സ്വീകരിച്ചുതുടങ്ങി. അപേക്ഷാഫോറം ജില്ലാ നിർമ്മിതി കേന്ദ്രം ഇടുക്കി ഓഫീസിലും തട്ടേക്കണ്ണിയിലെ കലവറയുടെ ഓഫീസിലും ലഭിക്കും. മണൽ വിപണനത്തിന്റെ ഉദ്ഘാടനം 15 രാവിലെ 10ന് തട്ടേക്കണ്ണിയിൽ ജില്ലാകലക്ടർ എച്ച്. ദിനേശന്റെ അദ്ധ്യയക്ഷതയിൽ റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിക്കും. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജനപങ്കാളിത്തമില്ലാതെ ഔപചാരികമായ ചടങ്ങ് മാത്രമേ നടത്തുന്നുള്ളുവെന്ന് ജില്ലാ നിർമ്മിതി കേന്ദ്രം അറിയിച്ചു.