
മൂന്നാർ: ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളിൽ സർക്കാർ അയവുവരുത്തിയതോടെ മൂന്നാറും സാധരണ ജീവിതത്തിലേക്ക് മടങ്ങിത്തുടങ്ങി. കൂടുതൽ കച്ചവട സ്ഥാപനങ്ങളും പച്ചക്കറി മാർക്കറ്റുകളും സജീവമായത് മൂന്നാറിന് ഏറെ ആശ്വാസമായി. തോട്ടം മേഖലയിൽ നിന്നടക്കമുള്ള ആളുകൾ മൂന്നാറിൽ സാധനങ്ങൾ വാങ്ങുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി എത്തിത്തുടങ്ങി. ടൗണിൽ ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തി തുടങ്ങിയതും കെ.എസ് ആർ ടി സി സർവ്വീസ് പുനരാരംഭിച്ചതും മൂന്നാറിന്റെ തിരിച്ചുവരവിന് കൂടുതൽ വേഗത കൂട്ടി . നീണ്ട ഇടവേളയ്ക്ക് ശേഷം ഓട്ടോറിക്ഷകൾ ഓടിക്കാൻ അനുമതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് തൊഴിലളികൾ പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടൗണിൽ നിലനിന്നിരുന്ന കർശന പരിശോധനകൾക്കും പൊലീസ് ഇളവു നൽകിയിട്ടുണ്ട്. അതേ സമയം തമിഴ്‌നാട്ടിൽ നിന്നടക്കമെത്തുന്നവരുടെയും പുറം ജില്ലയിൽ നിന്നെത്തുന്നവരുടെയും വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്നലെ നാല് കെ.എസ് ആർ ടി സി ബസ്സുകൾ മൂന്നാറിൽ നിന്ന് സർവ്വീസ് നടത്തി.നിലവിൽ മൂന്നാറിലെ കച്ചവട സ്ഥാപനങ്ങൾക്ക് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രവർത്തനാനുമതിയുള്ളത്.
പഴം ,പച്ചക്കറി മാർക്കറ്റുകളും മൊത്ത വ്യാപാര കടകളും നിർദ്ദേശങ്ങൾ പാലിച്ചാണ് പ്രവർത്തിക്കുന്നത്. പൊലിസും ആരോഗ്യ പ്രവർത്തകരും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും നിർദ്ദേശങ്ങൾ നൽകി വരുന്നു. വൈകുന്നേരം ഏഴു വരെ കടകൾ തുറക്കാമെങ്കിലും കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ വൈകുന്നേരം 5 മണിയോടെ കടകൾ അടക്കുന്നവരാണ് ഏറെയും.കൈകൾ കഴുകുന്നതിനുള്ള ക്രമീകരണങ്ങളും മൂന്നാറിൽ കച്ചവട സ്ഥാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് അടഞ്ഞു കിടന്നിരുന്ന തോട്ടം മേഖലകളും നിലവിൽ സജ്ജീവമായിട്ടുണ്ട്.