തൊടുപുഴ: കഞ്ചാവു മാഫിയ സംഘങ്ങൾ തമ്മിലുള്ള പകയെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കോടിക്കുളം വണ്ടമറ്റം കീഴാപുരയ്ക്കൽ അരുണിനെയാണ് (19) കഴിഞ്ഞ 17ന് ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ ചെറുതോട്ടിൻകര സ്വദേശികളായ കയറ്റിയാനിയ്ക്കൽ അഖിൽ (24), ചക്കുങ്കൽ ശ്രീനാഥ് (22), വാഴയ്ക്കാതടത്തിൽ അഖിൽ (24), കാരിക്കുന്നേൽ ശ്യാം (28), നെടുമായിൽ ആനന്ദ് (21) എന്നിവരെയാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റു ചെയ്തത്. അരുണിന്റെ പിതാവാണ് മകനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയതായി പൊലീസിൽ പരാതി നൽകിയത്. അരുണിന്റെ സഹോദരന്റെ നേതൃത്വത്തിൽ ചെറുതോട്ടിൻകരയിലുള്ള ചില വീടുകൾക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. കല്ലും ബിയർകുപ്പികളും എറിഞ്ഞ് വീടു തകർക്കുകയും വാഹനങ്ങളുടെ ചില്ല് എറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരിൽ കാളിയാർ പൊലീസിൽ കേസ് നിലവിലുണ്ട്. ഈ സംഭവത്തിനു പകരം ചോദിക്കാൻ അരുണിന്റെ സഹോദരനെ തേടി ഗുണ്ടാ സംഘം നെയ്യശേരിയിലെ വീട്ടിലെത്തി. ഇയാൾ സ്ഥലത്തില്ലാതിരുന്നതിനാൽ അരുണിനെ വാഹനത്തിൽ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതറിഞ്ഞ് ഇയാളെ ഉപേക്ഷിച്ചു സ്ഥലം വിട്ടു. കാളിയാർ പൊലീസിനു ലഭിച്ച പരാതി കരിമണ്ണൂർ പൊലീസിന് കൈമാറിയതോടെ ഇവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ചെറുതോട്ടിൻകര കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കഞ്ചാവ് വിൽപ്പനയും നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇരു കൂട്ടരുമെന്ന് പൊലീസ് പറഞ്ഞു. അരുണിനും സഹോദരനുമെതിരെ ഇതിന് മുമ്പും കാളിയാർ പൊലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.