കണ്ണൂർ: മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെയും ഡയറക്ട് സെൽ മാർക്കറ്റിംഗിന്റെയും മറവിൽ കോടികളുടെ മണിചെയിൻ ശൃംഖല സംസ്ഥാനത്ത് കൊഴുക്കുന്നു. ക്രൂഡ് ഓയിലിലേക്കുള്ള നിക്ഷേപം മുതൽ അവശ്യ സാധനങ്ങളുടെ വിപണിയിലേക്കുള്ള ഷെയർ എന്നിങ്ങനെയുള്ള മുഖം നൽകിയാണ് തട്ടിപ്പ്. ഇതിനെ നിയന്ത്രിക്കാൻ അഞ്ച് വർഷം മുൻപ് വന്ന മാർഗ നിർദ്ദേശം പോലും ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ നിഷ്‌കർഷിച്ച നിബന്ധനകളിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും, ഇതിലൊന്നു പോലും തട്ടിപ്പ് കമ്പനികൾ പാലിക്കുന്നില്ല. ഉത്പന്നങ്ങളുടെയോ സേവനത്തിന്റെയോ ആവശ്യത്തിനല്ലാതെ പണം വാങ്ങാൻ പാടില്ലെന്നാണ് ഈ രംഗത്തെ കമ്പനികൾക്കുള്ള നിർദ്ദേശം. ഭാവിയിൽ നടക്കുന്ന കാര്യമെന്ന രീതിയിൽ മോഹന വാഗ്ദാനം നൽകരുതെന്നും വ്യവസ്ഥയുണ്ട്. എന്നാൽ തുടക്കത്തിൽ തന്നെ വ്യാജ വാഗ്ദാനം നൽകിയാണ് ആൾക്കാരെ കബളിപ്പിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം 457 ഡയറക്ട് സെല്ലിംഗ് കമ്പനികളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. കേരളത്തിൽ ഫിജികാർട്ട് പോലുള്ള ചുരുക്കം ചില കമ്പനികളാണ് എല്ലാ നിയമവും പാലിച്ച് പ്രവർത്തിക്കുന്നത്. ഇവയുടെ പേരുകളെല്ലാം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്നാൽ ആയിരക്കണക്കിന് കോടികളുടെ ഇടപാട് നടത്തുന്ന വ്യാജന്മാരുടെ പേര് ഈ പട്ടികയിൽ എവിടെയും കാണാനില്ല.
ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒൻപത് മാസം ആകുമ്പോഴേക്കും മൂന്ന് ലക്ഷം തിരിച്ച് കൊടുക്കുമെന്നാണ് ക്രൂഡ് ഓയിലിലേക്ക് നിക്ഷേപം സ്വീകരിക്കുന്നെന്ന് അവകാശപ്പെടുന്ന കമ്പനിയുടെ വാഗ്ദാനം. മൂന്ന്, ആറ്, ഒൻപത് മാസത്തിലാണ് തിരിച്ച് കൊടുക്കുക. ഒന്നര വർഷത്തോളമായി പ്രവർത്തിക്കുന്നുണ്ടെന്നും എഗ്രിമെന്റ് തരാമെന്നൊക്കെ ഇവർ പറയുന്നു.
ക്രൂഡ് ഓയിലിൽ ഷെയറിനെ ഇവർ ബാരൽ എന്നാണ് പറയുക. നൂറു ബാരൽ അടങ്ങിയ ബോക്സ് ആയിട്ടാണ് ഷെയർ വാങ്ങാൻ പറ്റുക. ഇതിനെ ലോട്ട് എന്ന് പറയും. ഇതിനായി ഒരു ലക്ഷം ചെലവ് വരും. ഇത് കൂടുകയോ കുറയുകയോ ചെയ്യും. ഒരു ലോട്ടിന് ഒരു പോയിന്റ് ലാഭം വന്നാൽ നൂറ് രൂപ ലാഭം കാണിക്കും. ഇഷ്ടമുള്ള ലാഭത്തിൽ ഓർഡർ കട്ട് ചെയ്യാം. എന്നിങ്ങനെ പോകും ഇവർ പറയുന്ന സാങ്കേതികത.
ഡയറക്ട് മാർക്കറ്റ് സെല്ലിംഗ് എന്നവകാശപ്പെടുന്ന മറ്റൊരു കമ്പനിയുടെ രീതി വ്യത്യസ്ഥമാണ്. 800 രൂപ വിലയുള്ള പ്രത്യേക ലിസ്റ്റിലെ ഉത്പന്നം എടുത്താണ് അംഗത്വം നൽകുന്നത്. ഡിജിറ്റൽ മാർക്കറ്റിംഗ് മെമ്പർഷിപ്പിന് 15000 രൂപയും ഇവർ പിന്നീട് ആവശ്യപ്പെടും. പിന്നീട് കൂടുതൽ നിക്ഷേപം നൽകിയാൽ ദിവസം 5000 രൂപ വരെയാണ് ലാഭം വാഗ്ദാനം ചെയ്യുന്നത്.
സമാനമായ മറ്റൊരു കമ്പനിയിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 53000ആണ്. ഇതിലെ ലാഭ വിഹിതം ആഴ്ചയിൽ വേണ്ടവർക്ക് അങ്ങനെ കൊടുക്കും. തായ്‌ലന്റിൽ രജിസ്റ്റർ ചെയ്ത ഈ കമ്പനി നിരവധി ജ്വല്ലറി പ്രാദേശികമായി തുടങ്ങുമെന്നും അതിലേക്കാണ് ഈ നിക്ഷേപം ഉൾപ്പെടുത്തുകയെന്നുമാണ് പറയുന്നത്. സാങ്കേതികത ഒഴിവാക്കാൻ ഡോളറിലാണ് വിനിമയം. സ്ഥിരമായി അക്കൗണ്ടിലേക്ക് പണം വരുന്നത് നിയമ പ്രശ്നം ഉണ്ടാകാതിരിക്കാനാണിത്. ഏഴായിരം രൂപ നിക്ഷേപിച്ചയാൾക്ക് നൂറു കോടി വരെ സമ്പാദിക്കാനായി എന്നാണ് വാചകമടിയിൽ സമർദ്ദയായ സ്ത്രീകളെ ഉപയോഗിച്ച് ഇരയെ വിളിച്ച് പ്രലോഭിപ്പിക്കുന്നത്. ദിവസം 30000 ഒക്കെ വരുമാനം ലഭിക്കുമെന്നും ഒരാളെ ചേർത്താൽ ഉടൻ 17000 കിട്ടുമെന്നും ഇവർ പറയുന്നു. വിദേശ യാത്ര, ബുള്ളറ്റ് ബൈക്ക്, വിവിധ വിലകളിലുള്ള കാർ, വില്ല എന്നിവയും നിക്ഷേപത്തിന് അനുസരിച്ച് വാഗ്ദാനം ചെയ്യുന്നുണ്ട്.