കാസർകോട്: ജില്ലയിൽ അവസാനംകൊവിഡ് സ്ഥിരീകരിച്ച നാല് പേർക്ക് രോഗം പകർന്ന ഉറവിടം ഇനിയും അവ്യക്തം. ഒരു ദൃശ്യമാദ്ധ്യമ പ്രവർത്തകനടക്കം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നാലുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ ഉദുമ സ്വദേശിക്ക് രോഗം പകർന്നത് ദുബായിയിൽ നിന്നാകാമെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ദുബായിയിൽ നിന്നെത്തി 39 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്.

നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷം 100 ഓളം പേരുമായി ഇയാൾ സമ്പർക്കത്തിൽ ഏർപ്പെട്ടതായി വിവരമുണ്ട്. ഇതേ തുടർന്ന് ഇയാളുടെ അടുത്ത എട്ടു ബന്ധുക്കളുടെയും 12 സുഹൃത്തുക്കളുടെയും സാമ്പിൾ പരിശോധനക്കയച്ചിട്ടുണ്ട്. ഇയാൾ കണ്ടുമുട്ടിയ ഒരു ഡോക്ടറുടെ സാമ്പിളും അധികൃതർ പരിശോധനക്ക് അയച്ചിട്ടുണ്ട്. അതേസമയം മാവുങ്കാൽ ആനന്ദാശ്രമം സ്വദേശിക്കും രോഗം പകർന്ന ഉറവിടം അവ്യക്തമായി തുടരുന്നു. രണ്ട് ദിവസമായി നൂറിലധികം പേരുടെ സാമ്പിളെടുത്തുകളിഞ്ഞു.

അതേസമയം പരിശോധനാഫലം വൈകുന്നത് ഉദ്യോഗസ്ഥരെ കുഴക്കുന്നു. യുവാവുമായി അടുത്ത് സമ്പർക്കത്തിൽ ഏർപെട്ട എട്ടുപേരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ കഴിയുന്ന യുവാവിന് ഒട്ടേറെ പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് വിവരം. തീരദേശ മേഖലയിലടക്കം യുവാവ് എത്തിയിട്ടുണ്ട്. അമ്പലത്തറ പറക്കളായി ആയ്യുർവ്വേദ കോളേജിന് സമീപത്തെ കോളനിയിൽ ഇയാൾ സ്ഥിരമായി എത്തിയിരുന്നുവെന്ന് പറയുന്നു. അതേസമയം ചെമ്മനാട് പഞ്ചായത്തിലെ 29 വയസ്സുകാരന് രോഗം എവിടെ നിന്നു പകർന്നുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ ആളുകളുടെ സമ്പർക്ക പട്ടിക തയ്യാറാക്കൽ ശ്രമകരം ആണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ചെങ്കള പഞ്ചായത്തിലെ ഒരിടത്ത് ജോലി ചെയ്യുന്ന ചെമ്മനാട് യുവാവ് രോഗം പടരുന്നതിനിടെ മംഗളൂരുവിലും കാസർകോട് ജനറൽ ആശുപത്രിയിൽ ബന്ധുക്കളുടെ ചികിത്സയുമായി ബന്ധപ്പെട്ട് എത്തിയിരുന്നതായി ആരോഗ്യവകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.

പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന മാധ്യമപ്രവർത്തകന് കൊവിഡ് പകർന്ന ഉറവിടവും ഇനിയും കണ്ടെത്തിയിട്ടില്ല. സമ്പർക്കമുണ്ടായിരുന്ന കളക്ടറുടെ പരിശോധനാഫലം നെഗറ്റിവായിരുന്നു. സമ്പർക്കമുണ്ടായിരുന്നുവെന്ന സംശയത്തെ തുടർന്ന് രണ്ട് ഐ.ജി മാരും സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലാണ്.