ഇരിട്ടി: ആറളം ഫാമിൽ വിവിധ മേഖലകളിലായി തമ്പടിച്ച 18 കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിട്ടു. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പരിശ്രമത്തിനൊടുവിലാണ് ആറളം ഡി.എഫ്.ഒ.എ. സജ്നയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഇത്രയും ആനകളെ കോട്ടപ്പാറവഴി ആറളം വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനത്തിലേക്ക് തുരത്തി വിട്ടത്. രണ്ട് ആനകളെക്കൂടി തുരത്താനുണ്ടെന്നും അവയെകണ്ടെത്തി ഉടനെ കാട്ടിലേക്ക് തുരത്താനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്നും വനം വകുപ്പധികൃതർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച ഫാം ജീവനക്കാരനായ നാരായണൻ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് വനം വകുപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള നടപടികൾ വനംവകുപ്പ് പുനരാരംഭിച്ചത്.

ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ഫാമിലെത്തി തമ്പടിക്കുന്ന കാട്ടാനകളാണ് ഫാമിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നത് വനത്തിലേക്ക് കടത്തിവിട്ട ആനകൾ തിരിച്ചു വരാതിരിക്കാൻ വനാതിർത്തിയിൽ വനം വകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ആറളം, കൊട്ടിയൂർ വനപാലകരുടെ നേതൃത്വത്തിൽ റാപ്പിഡ് റസ്‌പോൺസ് ടീം ഉൾപ്പെടെ അറുപതോളം വരുന്ന വനപാലക സംഘമാണ് അഞ്ച് ഗ്രൂപ്പുകളായി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നത്. ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ എ. സോളമൻ ,ഡപ്യൂട്ടി റേഞ്ചർ ജയേഷ് ജോസഫ്, കൊട്ടിയൂർ റേഞ്ചർ കെ. ബിനു എന്നിവരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ആനയെ തുരത്തുന്നത്.

ആറളം ഫാമിൽ നിന്നും വനത്തിലേക്ക് തുറത്തിവിട്ട ആനകളിൽ രണ്ടെണ്ണം