കാസർകോട്: കൊവിഡ് രോഗം ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കൽ കോളജിൽ നിന്നും മടങ്ങിയ ഗർഭിണി വീട്ടിൽ പ്രസവിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രദേശത്തെ യുവതിയാണ് ഇന്നലെ വീട്ടില്‍ പ്രസവിച്ചത്. പ്രസവാനന്തര പരിചരണത്തിന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാൻ ഒരു മണിക്കൂർ വൈകി. കാസർകോട് ജനറൽ ആശുപത്രി കൊവിഡ് ചികിത്സയ്ക്ക് മാത്രമായി മാറ്റിയതിനാൽ ചെങ്കള നായനാർ ആശുപത്രിയിലേക്കാണ് സർക്കാർ പ്രസവ ചികിത്സ മാറ്റിയത്. അമ്മയെയും കുഞ്ഞിനെയും അവിടേക്ക് മാറ്റിയെങ്കിലും കൊവിഡ് ചികിത്സ കഴിഞ്ഞ് വന്നത് കൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. ഇതിനെ തുടർന്ന് ചികിത്സ മണിക്കൂറുകളോളം വൈകിയതോടെ ബന്ധുക്കൾ ബഹളം വച്ചു. ഒടുവിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രത്യേക സംവിധാനം ഒരുക്കി അമ്മയെയും കുഞ്ഞിനെയും മാറ്റുകയായിരുന്നു.
രാവിലെ 11 മണിക്ക് പൊലീസ് ഫ്‌ളയിംഗ് സ്‌ക്വാഡ് രണ്ട് തവണ ഇവരുടെ വീട്ടിലെത്തിയെന്നും, ആരോഗ്യ പ്രശ്‌നങ്ങളോ ആശുപത്രിയിൽ പോകേണ്ട സാഹചര്യമോ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നതായി മേൽപ്പറമ്പ് സി.ഐ ബെന്നിലാലു പറഞ്ഞു. ആവശ്യമുണ്ടെങ്കിൽ പൊലീസിനെ അറിയിക്കാനും ആംബുലൻസ് സൗകര്യത്തിനും പ്രത്യേക നമ്പറും കൈമാറിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയും ഉടൻ പ്രസവിക്കുകയും ചെയ്തു. വിവരം ലഭിച്ചതോടെ സി.ഐ അടക്കമുള്ള പൊലീസ് സംഘം എത്തി. ആംബുലൻസ് പെട്ടെന്ന് എത്തിയെങ്കിലും പ്രദേശത്തെ ഉൾഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളെല്ലാം അടച്ചിട്ടതിനാൽ വീട്ടിലേക്ക് ആംബുലൻസിന് എത്താൻ ഒരു മണിക്കൂർ വേണ്ടി വന്നു. ആരോഗ്യ പ്രവർത്തകർ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രുഷ നടത്തി ആംബുലൻസിൽ കയറ്റുമ്പോൾ ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് കൊവിഡ് ചികിത്സ കഴിഞ്ഞുവെന്നതിന്റെ പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തടസ്സവാദം ഉന്നയിക്കപ്പെട്ടത്. ഇതോടെയാണ് ഡി.എം.ഒ അടക്കമുള്ളവർ ഇടപെട്ട് വൈകീട്ടോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.
ഭാര്യയ്ക്ക് പ്രസവത്തിനായി നാട്ടിൽ തന്നെയുള്ള ഏതെങ്കിലും ആശുപത്രിയിൽ സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് പരാതിപ്പെട്ടു. ചികിത്സ നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മാനസീകമായ പീഡനമാണ് ഉണ്ടായതെന്നും യുവാവ് പറഞ്ഞു.