കണ്ണൂർ: ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്ന മലയാളികൾക്ക് ഹോം ക്വാറന്റീൻ കർശനമാക്കാൻ 'ലോക്ക് ദ ഹൗസ്' പദ്ധതിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. തിങ്കളാഴ്ച മുതലാണ് ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ തിരിച്ചെത്തി തുടങ്ങിയത്. ഏഴാം തീയതി മുതൽ വിദേശമലയാളികളും വന്നു തുടങ്ങും. പ്രവേശന പോയിന്റിൽ പരിശോധന നടത്തിയാണ് ഇവരെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.

രോഗലക്ഷണമുള്ളവരെ നേരിട്ട് ആശുപത്രിയിലേക്ക് അയക്കും. മറ്റുള്ളവർ ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിർദേശം. ഹോം ക്വാറന്റീൻ പ്രായോഗികമല്ലാത്തവരുടെ കാര്യത്തിൽ സർക്കാർ ഒരുക്കുന്ന കൊവിഡ് കെയർ സെന്ററുകളിൽ ഇവർക്ക് ക്വാറന്റീൻ സൗകര്യമാരുക്കും. എന്നാൽ ഹോം ക്വാറന്റീനിൽ ഒരു വീഴ്ചയും ഉണ്ടാകരുതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന്റെ തീരുമാനം. ഇതിനാണ് ലോക്ക് ദ ഹൗസ് ക്രമീകരണങ്ങൾ ഉണ്ടാക്കുന്നത്.

ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ'

ക്വാറന്റീനിൽ കഴിയുന്നവരുടെ വീടുകളിൽ പ്രത്യേക സ്റ്റിക്കർ പതിക്കും. 'ഈ വീട് ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ' എന്നായിരിക്കും സ്റ്റിക്കർ. അനാവശ്യമായ സന്ദർശനങ്ങൾ തടയുകയാണ് ഇതിന്റെ ലക്ഷ്യം. ക്വാറന്റീൻ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്റെ നിർദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രാദേശികമായി നിരീക്ഷണവും ഉണ്ടാകും. ജനകീയ സമിതിയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ രണ്ട് പാളികളായുള്ള നിരീക്ഷണ സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കുക.

വാർഡ് അംഗത്തിന്റെ നേതൃത്വത്തിലുള്ള ഒരു സമിതിക്കായിരിക്കും വാർഡ് തലത്തിൽ ഈ പ്രവർത്തനത്തിന്റെ ചുമതല. അതിനു കീഴിൽ ഏതാനും വീടുകൾക്ക് പ്രത്യേക നിരീക്ഷണ സമിതിയും ഉണ്ടാകും. ഇതിനു പുറമെയാണ് രണ്ടാം പാളിയായി പൊലീസിന്റെ നിരീക്ഷണം. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈൽ ആപ്പ് ഉപയോഗിച്ച് വീഡിയോ കാൾ വഴിയും ക്വാറന്റീനിൽ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും.