കണ്ണൂർ: ലോക്ക് ഡൗണിൽ ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർ ജില്ലയിലേക്ക് തിരിച്ചെത്തി തുടങ്ങി. അതിർത്തിയിലെ മൂന്ന് കേന്ദ്രങ്ങൾ വഴി ഇന്നലെ രാത്രി വരെ 381 പേരാണ് എത്തിയത്. കാസർകോട് ജില്ലയുടെ അതിർത്തിയായ കാലിക്കവ് വഴിയാണ് ഏറ്റവും അധികമാളെത്തിയത്. 321 പേർ കാലിക്കടവ് കടന്നെത്തി. ഇതിൽ 86 പേരേ കണ്ണൂർ ജില്ലക്കാരുള്ളൂ. 235 പേർ മറ്റ് ജില്ലകളിലുള്ളവരാണ്. വയനാട് അതിർത്തിയായ നെടുപൊയിൽ ചെക്ക് പോസ്റ്റ് വഴി 27പേരെത്തി. ഇവരിൽ 23 കണ്ണൂർ സ്വദേശികളും നാല് കോഴിക്കോട് സ്വദേശികളുമാണ്.
കോഴിക്കോട് അതിർത്തിയായ മാഹി ചെക്ക് പോസ്റ്റ് വഴി 33 പേരും കണ്ണൂരിലേക്ക് എത്തി. ഇനിയും ആയിരങ്ങൾ കണ്ണൂരിലേക്ക് വരുന്നതിനാൽ കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. വൈറസ് ബാധ സംശയിച്ച് ജില്ലയിൽ 2227പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 55 പേർ ആശുപത്രിയിലും 2172 പേർ വീടുകളിലുമാണ്. തലശ്ശേരി ജനറൽ ആശുപത്രിയിലെ എല്ലാവരുടെ ഫലവും നെഗറ്റീവായതോടെ ഡിസ്ചാർജായി. ഇതുവരെ 4015 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3903 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 3690 എണ്ണം നെഗറ്റീവാണ്. 112 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടർ പരിശോധനയിൽ പോസറ്റീവ് ആയത് 106 എണ്ണം മാത്രമാണ്.
ഇന്നലെ അതിർത്തി ജില്ലയായ വയനാട്ടിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിതീകരിച്ചതാണ് ആശങ്കയുണ്ടാക്കുന്നത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിന്റെ ഡ്രൈവർക്ക് ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പർക്കത്തിലൂടെ അമ്മയ്ക്കും ഭാര്യയ്ക്കും ക്ലീനറുടെ മകനും രോഗബാധയുണ്ടായി. ഇതോടെ സുരക്ഷയിൽ ജാഗ്രത കൈവെടിയരുതെന്നാണ് നിർദ്ദേശം.
ജില്ലയിൽ 18 പേർ ഇപ്പോൾ ചികിത്സയിലുണ്ട്.
അതേസമയം വിദേശത്ത് നിന്ന് നിരവധി പേർ മടങ്ങിയെത്തുന്നത് ആശങ്കയാകുന്നുണ്ട്. രജിസ്റ്റർ ചെയ്ത കേരളീയരിൽ 69,179 പേർ കണ്ണൂരിൽ ഇറങ്ങണമെന്നാണ് താൽപര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളിൽ ഇറങ്ങിയാൽ അവരുടെ യാത്ര പ്രശ്‌നമാകും. കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന പരിശോധന നടത്താതെയാണ് വിദേശ രാജ്യങ്ങളിൽ നിന്ന് വിമാനത്തിൽ ആളുകളെ എത്തിക്കുന്നത്. അത് വലിയ അപകടം സൃഷ്ടിക്കും. ഒരു വിമാനത്തിൽ ഇരുന്നൂറോളം പേരാണ് ഉണ്ടാവുക. അതിൽ ഒന്നോ രണ്ടോ പേർക്ക് വൈറസ് ബാധയുണ്ടെങ്കിൽ യാത്രക്കാർ മുഴുവൻ പ്രശ്‌നത്തിലാകും. എല്ലായിടങ്ങളിലും രോഗവ്യാപന സാധ്യത വർദ്ധിക്കുമോ എന്ന ആശങ്കയാണ് ആളുകൾ പങ്കിടുന്നത്.