കണ്ണൂർ: ജില്ലയിൽ ഭക്ഷ്യ സ്വയംപര്യാപ്ത കൈവരിക്കുന്നതിനായി അഞ്ച് കോടിയുടെ പുതിയ പദ്ധതികൾ കൂടി ആവിഷ്‌കരിച്ച് ജില്ലാ പഞ്ചായത്ത്. നിലവിലുള്ള വാർഷിക പദ്ധതികൾക്ക് പുറമെയാണിത്. കൃഷി, മൃഗസംരക്ഷണം, ക്ഷീരം, മത്സ്യകൃഷി എന്നീ ഉത്പാദന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഭക്ഷ്യക്ഷാമം ചെറുക്കാൻ ജില്ലയെ സജ്ജമാക്കുകയാണ് ലക്ഷ്യം.
നെല്ല്, വാഴ, പച്ചക്കറി, കിഴങ്ങ്, പയർ വർഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ 560 ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്യും. നെൽകൃഷിയുടെ കൂലിച്ചെലവിനുള്ള സബ്സിഡിയായി ഗ്രാമ പഞ്ചായത്തുകൾക്ക് 2 കോടി രൂപയും കൈപ്പാട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കോടി രൂപയും പഞ്ചായത്ത് മാറ്റിവെച്ചിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയിൽ 'കന്നുകുട്ടികളെ ദത്തെടുക്കൽ പദ്ധതി'യ്ക്കും രൂപം നൽകിയിട്ടുണ്ട്. ജില്ലയിലെ 1000 കന്നുകുട്ടികൾക്ക് നാല് മാസം മുതൽ രണ്ടര വയസാകുന്നത് വരെ സബ്സിഡി നിരക്കിൽ തീറ്റ നൽകാനുള്ള പദ്ധതിയാണിത്. 40 സ്‌കൂളുകളിൽ ഗോശ്രീ പദ്ധതിയും 40 സ്‌കൂളുകളിൽ അജശ്രീ പദ്ധതിക്കും രൂപം കൊടുത്തു. നേരത്തെ 20 സ്‌കൂളുകളെയായിരുന്നു പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ആടുവളർത്തൽ യൂണിറ്റ് തുടങ്ങുന്നതിനുമുള്ള പദ്ധതിയ്ക്കും ജില്ലാ പഞ്ചായത്ത് രൂപം കൊടുത്തിട്ടുണ്ട്.
പടുതക്കുളം, റിസർവോയറുകളിൽ കൂട് കൃഷി, പൊതു/ സ്വകാര്യ കുളങ്ങളിൽ മത്സ്യകൃഷി എന്നിവ ആരംഭിക്കുന്നതിനുള്ള പദ്ധതികളും സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. യോഗത്തിൽ പ്രസിഡന്റ് കെ.വി സുമേഷ്, വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സെക്രട്ടറി വി. ചന്ദ്രൻ, വി.കെ സുരേഷ് ബാബു, കെ.പി ജയബാലൻ, കെ. ശോഭ, അജിത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, ജോയ് കൊന്നക്കൽ, തോമസ് വർഗ്ഗീസ്, മാർഗ്രറ്റ് ജോസ് സംസാരിച്ചു.
തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കും
തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനായി 25 ലക്ഷം രൂപയുടെ പദ്ധതിക്കും രൂപം നൽകിയിട്ടുണ്ട്. കൃഷിക്ക് ആവശ്യമായ വിത്ത് ഉത്പാദനത്തിനായി 9 ലക്ഷം രൂപയുടെ പദ്ധതിയും പച്ചക്കറി കൃഷിക്കായി 30 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും.
കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകൾ മുഖേന ആഴ്ച ചന്തകൾ
പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായും കൃഷി ഓഫീസർ കൺവീനറുമായുള്ള കർമ്മ സമിതി പദ്ധതികൾ വിലയിരുത്തും.
ഗുണമേന്മയുള്ള മാംസ ലഭ്യത ഉറപ്പുവരുത്തുന്നതിന് കാളക്കുട്ടികളെ വളർത്തൽ
തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് സംയുക്ത പദ്ധതികളായാണ് ജില്ലാ പഞ്ചായത്ത് ഇവ നടപ്പിലാക്കുന്നത്.
കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്