കാസർകോട്: മലയാളി യുവതിയെ ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ ഞാണിക്കടവ് സ്വദേശിനിയാണ് മരിച്ചതെന്ന് ഹോസ്ദുർഗ് പൊലീസിന് വിവരം ലഭിച്ചത്. ഞാണിക്കടവിലെ ഗിരീഷ് മിനി ദമ്പതികളുടെ മകൾ അഞ്ജന കെ ഹരീഷി (21) നെയാണ് ഗോവയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജ്യത്ത് ലോക്ക് ഡൗൺ തുടങ്ങുന്നതിന് മുമ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ തലശേരി ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ കാണാനില്ലെന്ന് പറഞ്ഞ് മാതാവ് മിനി ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് അഞ്ജന ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ ഹാജരായിരുന്നു. തുടർന്ന് ഹോസ്ദുർഗ് കോടതിയിൽ അഞ്ജനയെ ഹാജരാക്കി. അഞ്ജനയുടെ ഇഷ്ടം പരിഗണിച്ച് മുൻ നക്സൽ നേതാവും സാമൂഹ്യ പ്രവർത്തകയുമായ അജിതയുടെ മകളോടൊപ്പം കോടതി യുവതിയെ വിട്ടിരുന്നു.
കോടതിയിൽ നിന്ന് പോയ യുവതി അവരുടെ കൂടെയായിരുന്നു ഇതുവരെ താമസിച്ചിരുന്നത്. രാവിലെയാണ് അഞ്ജന മരിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. യുവതി ഗോവയിൽ കൊല്ലപ്പെട്ടത് ആണെന്നും അതല്ല ആത്മഹത്യ ചെയ്തതാണെന്നും പറയുന്നുണ്ട്. അഞ്ജനയുടെ കുടുംബം ഇപ്പോൾ പുതുക്കൈ വില്ലേജിലാണ് താമസിക്കുന്നത്. സഹോദരങ്ങൾ: അനഘ, ശ്രീഹരി.