കാസർകോട്: ഗോവയിൽ മരിച്ചനിലയിൽ കണ്ടെത്തിയ കാഞ്ഞങ്ങാട് ഞാണിക്കടവ് സ്വദേശിനി അഞ്ജന ഹരീഷിന്റെ (21) മരണത്തിൽ സുഹൃത്തുക്കൾക്കെതിരെ ആരോപണവുമായി ബന്ധുക്കൾ.സുഹൃത്തുക്കൾ തന്നെ ചതിച്ചുവെന്ന് അഞ്ജന ഫോണിൽ പറഞ്ഞതായാണ് ബന്ധുക്കളുടെ വെളിപ്പെടുത്തൽ.തന്നെ രക്ഷിക്കണമെന്ന് അവൾ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു.
അമ്മ പറയുന്നത് പോലെ തുടർന്ന് ജീവിച്ചുകൊള്ളാമെന്ന് അവൾ പറഞ്ഞെങ്കിലും ലോക്ക്ഡൗണായതിനാൽ കൂട്ടിക്കൊണ്ടുവരാൻ സാധിച്ചില്ല. ഇത്രയേറെ ഗുരുതരമായിരുന്നു സാഹചര്യമെന്ന് അറിയില്ലായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. സൃഹൃത്തുക്കൾക്കൊപ്പം ഗോവയിൽ പോയ അഞ്ജനയെ താമസിച്ചിരുന്ന റിസോർട്ടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പൊലീസ് ബന്ധുക്കളെ അറിയിച്ചത്.
നാല് മാസം മുൻപ് അഞ്ജനയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ പരാതി നൽകിയിരുന്നു. തുടർന്ന് കോഴിക്കോടുനിന്നും അഞ്ജനയെ കണ്ടെത്തി പൊലീസ് വീട്ടുകാർക്ക് കൈമാറിയതാണ്. കഴിഞ്ഞ മാർച്ചിൽ കോളേജിലെ കൂട്ടായ്മയിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് വീടുവിട്ടു. തിരിച്ചുവരാതായതോടെ നീലേശ്വരം പൊലീസ് സ്‌റ്റേഷനിൽ അമ്മ വീണ്ടും പരാതി നൽകി. കോഴിക്കോട്ടെ ഒരു സംഘടനക്കൊപ്പം പ്രവർത്തിക്കുകയായിരുന്ന അഞ്ജനയെ കണ്ടെത്തി പൊലീസ് ഹോസ്ദുർഗ്ഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും ഇവിടെ നിന്ന് കോഴിക്കോട് സ്വദേശിനിക്കൊപ്പമാണ് അഞ്ജന പോയത്.
മാർച്ച് 17 ന് ആതിര, നസീമ, ശബരി എന്നീ സുഹൃത്തുക്കൊപ്പമാണ് ഗോവക്ക് പോയത്. മുമ്പ് അഞ്ജനയെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം തളിപ്പറമ്പ് സ്‌റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും കുത്തിയിരിക്കുകയും ചെയ്തിരുന്നു. അഞ്ജന ആത്മഹത്യ ചെയ്തതാണെന്നും ഇതിന് വീട്ടുകാരാണ് ഉത്തരവാദികളെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ഈ സംഘം നടത്തുന്നത്.
ഗോവയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം വിട്ടുകിട്ടിയ മൃതദേഹം ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തിച്ച് സംസ്കരിക്കും.