us

ഒട്ടാവോ: കൊവിഡ് 19 വ്യാപന കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ പൗരന്മാരെ ലോകരാജ്യങ്ങൾ തിരികെയെത്തിക്കുമ്പോൾ കാനഡ, വഴി കൊട്ടിയടയ്ക്കുന്നു. അമേരിക്കയുമായുള്ള അതിർത്തി ഒരു മാസത്തേക്ക് കൂടി അടച്ചതോടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള വരവ് ഒഴിവാക്കാനാണ് തീരുമാനം. വൈറസ് വ്യാപനത്തിന് തടയിടാനാണ് നീക്കം. ഇതിനോട് അമേരിക്കൻ ഭരണകൂടവും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരസ്പര ധാരണയോടെയാണ് തീരുമാനമെന്നും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്യാവശ്യ സർവീസുകൾക്ക് ഇളവ് നൽകാനും സാദ്ധ്യതയുണ്ട്. ലോകത്തെ സംഭവങ്ങൾ നിരീക്ഷിച്ച് മാത്രമേ എല്ലാ ഇളവുകളും തീരുമാനിക്കൂയെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നിന്നും അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്ന യാത്രക്കാരെ ക്വാറന്റൈനിൽ അയയ്ക്കുമെന്ന് കാനഡ ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ ഡോ. തെരേസ ടോം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 79,411 കൊവിഡ് 19 പോസിറ്റിവ് കേസുകളും 5,960 മരണം സംഭവിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിന്റെ ജാഗ്രതക്കുറവാണ് കാരണമെന്നടക്കം വിമർശനം ഉയർന്നിരുന്നു. ഇതോടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വാദമുണ്ട്.