കണ്ണൂർ: ലോക്ക്ഡൗൺ കാലത്ത് മഹാരാഷ്ട്രയിലെ താനെയിൽ കുടുങ്ങിയ കുടുംബം നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെ കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് അപകടത്തിൽ പെട്ടു. തൃശൂർ സ്വദേശി അനൂപ് പോളും(65) ഭാര്യയും കൊച്ചു മകനും സഞ്ചരിച്ച കാറാണ് ഇന്നലെ പുലർച്ചെ പൂമാല ഭഗവതി ക്ഷേത്രത്തിനു സമീപമെത്തിയതോടെ ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറിയത്.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്. ക്രോസ് ബാറിൽ കാറും ഡ്രൈവറും കുരുങ്ങി പോയതോടെ പൊലീസിനും നാട്ടുകാർക്കും പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഒടുവിൽ കണ്ണൂരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. അജയന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഇരുമ്പ് ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഇവരെ രക്ഷിച്ചത്.

പരിക്കേറ്റവരെ 108 ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപിന്റെ മകളും കുടുംബവും തൃശൂരിലുണ്ട്. ഇവരുടെ മകനാണ് അനൂപിനൊപ്പം കാറിൽ ഉണ്ടായിരുന്ന കുട്ടി.