anjana-

കാസർകോട്: നീലേശ്വരം പുതുക്കൈ സ്വദേശിനി അഞ്ജന കെ. ഹരീഷിന്റെ (21) ഗോവയിലെ ദുരൂഹ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. മരണത്തിന്റെ മൂന്നാംദിവസം നാട്ടിൽ നിന്നും ബന്ധുക്കൾ എത്തിയതിനുശേഷം നടത്തിയ പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ടും പുറത്തുവന്നു.

പ്രകൃതിവിരുദ്ധമോ അല്ലാതെയുള്ള ലൈംഗിക പീഡനത്തിനോ അഞ്ജന ഇരയായിട്ടുണ്ട് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടുള്ളത്. കൈക്കും കഴുത്തിലും ചുണ്ടിലും ഉള്ള മുറിവുകൾ ബലപ്രയോഗം മൂലം സംഭവിച്ചതാകാം എന്നും വിശദമാക്കിയിട്ടുണ്ട്. ലഹരിക്ക് അടിമ ആക്കിയ ശേഷം അബോധാവസ്ഥയിൽ കെട്ടിത്തൂക്കിയത് ആകാനും വഴിയുണ്ടെന്ന് ഫോറൻസിക് വിദഗ്ധരും കണ്ടെത്തിയിട്ടുണ്ട്. അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുകയാണ് നീലേശ്വരത്തെ ബന്ധുക്കൾ. ഗോവയിലെ താമസസ്ഥലത്ത് നിന്ന് പത്തു മീറ്റർ മാത്രം അകലെ കണ്ടെത്തിയ മൃതദേഹം ഏറെ സംശയങ്ങൾ ഉളവാക്കുന്നതാണ്. ഇത്ര അടുത്ത് സംഭവം നടന്നിട്ടും അതൊന്നും ഞങ്ങൾ അറിഞ്ഞില്ലെന്ന സുഹൃത്തുക്കളുടെ മൊഴി സംശയാസ്പദമാണെന്നും ബന്ധുക്കൾ പറയുന്നു.

സുഹൃത്തുക്കളായ ആതിര, നസീമ, ശബരി എന്നിവരാണ് അഞ്ജനയുടെ കൂടെ റിസോർട്ടിൽ ഉണ്ടായിരുന്നത്. അയൽവാസികൾ തൂങ്ങി നിൽക്കുന്ന നിലയിൽ അഞ്ജന കണ്ടപ്പോൾ ജീവനുണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് മരിച്ചത്. സുഹൃത്ത് നസീമയുടെ ഫോണിൽ നിന്നാണ് അഞ്ജന തലേന്നാൾ അമ്മയെ വിളിച്ചത്. ഞാൻ നാട്ടിലേക്ക് വരുന്നു എന്നും അമ്മ പറയുന്നതു പോലെ ജീവിച്ചു കൊള്ളാം എന്നും അഞ്ജന പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്ന മകൾ നാട്ടിലേക്ക് വന്ന് നല്ല രീതിയിൽ ജീവിച്ചു കൊള്ളാമെന്നു അമ്മയെ വിളിച്ചു പറയില്ലല്ലോ എന്നാണ് വീട്ടുകാർ പറയുന്നത്.

കൊലപാതകം മൂടിവെക്കാൻ അഞ്ജന ലഹരിക്ക് അടിമയായിരുന്നു എന്നും ആത്മഹത്യാ പ്രവണത പലതവണ കാണിച്ചിരുന്നു എന്നും വ്യാജ പ്രചരണം അഴിച്ചു വിടുകയാണ് സുഹൃത്തുക്കളെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സത്യസന്ധമായ അന്വേഷണം നടത്തിയാൽ അഞ്ജനയുടെ മരണത്തിന്റെ ഉത്തരവാദികളെ പുറത്തു കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് കുടുംബം. ഇതിനായി നിയമപോരാട്ടം തുടരാനുള്ള നീക്കവും ബന്ധുക്കൾ ആരംഭിച്ചിട്ടുണ്ട്.