കാസർകോട് : അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിനെ വിദഗ്ധ ചികിത്സക്കായി പരിയാരത്ത് ഗവ. മെഡിക്കൽ കോളേജിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിൽ സോഷ്യൽ മീഡിയ സഹായത്തോടെ സുരക്ഷിതമായി എത്തിച്ചത് കേവലം നാലര മണിക്കൂർകൊണ്ട്. കുഞ്ഞിന് മുലപ്പാൽ നൽകാൻ തൃശ്ശൂരിൽ പത്ത് മിനിറ്റ് ആംബുലൻസ് നിർത്തിയിരുന്നു. കാസർകോട് ബളാൽ സ്വദേശി രാജേഷ് -രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് അടിയന്തിരചികിത്സയ്ക്ക് എത്തിച്ചത്.
കുഞ്ഞ് അപൂർവ്വ ജനിതക രോഗം ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അത്യാസന്ന നിലയിലായ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ എത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് സി.പി.ടി കുവൈറ്റ് കോർഡിനേറ്റർ ഷാഫി കോഴിക്കോട് മുഖാന്തിരം സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപ്പെട്ടതോടെയാണ് തുടർചികിത്സയ്ക്ക് അവസരമൊരുങ്ങിയത്.
ദമ്പതികൾക്ക് നേരത്തെ ജനിച്ചിരുന്ന രണ്ട് കുട്ടികളും ഇതേ രോഗത്തെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് മുതൽ തൃശ്ശൂർ വരെ പൊലീസ് ആംബുലൻസിന്റെ സുഖയാത്രക്ക് വഴിയൊരുക്കി. അജ്മൽ കൊന്നക്കാട്, സിറാജ് എന്നിവരാണ് ദൗത്യം ഏറ്റെടുത്തത്.
കുട്ടിയെ അനുഗമിച്ച് രക്ഷിതാക്കൾക്ക് പുറമേ മുൻ സ്റ്റാഫ് നേഴ്സ് രാഹുൽ രാമകൃഷ്ണൻ, ശിൽപരാജ് ചെറുവത്തൂർ എന്നിവരും ഉണ്ടായിരുന്നു. കൊറോണ വ്യാപനകാലത്ത് സ്വന്തം ജീവൻ നോക്കാതെ ഈ ദൗത്യം ഏറ്റെടുത്ത നാല് യുവാക്കളെ സോഷ്യൽ മീഡിയ വഴി നിരവധിപേരാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. കൊവിഡ് ടെസ്റ്റുമായി ബന്ധപ്പെട്ട യാത്ര തടസ്സങ്ങൾ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നീക്കിയിരുന്നു.