കാസർകോട്: മഹാരാഷ്ട്രയിൽ നിന്ന് വന്ന ബന്ധുവിനെ അതിർത്തിയിൽ നിന്ന് സ്വീകരിച്ചുകൊണ്ടുവന്നതിനെ തുടർന്ന് കൊവിഡ് ബാധിച്ച പൈവളികയിലെ സി.പി.എം നേതാവും സമ്പർക്കത്തിലൂടെ രോഗം പകർന്ന ഭാര്യയും രണ്ടുമക്കളും രോഗമുക്തി നേടി ആശുപത്രിവിട്ടു. ഈ മാസം 14നാണ് നേതാവിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരണം വന്നത്.
മേയ് നാലിന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ബന്ധുവിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പരന്നത്. നേതാവിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരുമടക്കം 20 ഓളം പേർ നിരീക്ഷണത്തിൽ പോകേണ്ടിവന്നിരുന്നു. നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി വരികയും ആശുപത്രിയിലെ കാൻസർ വാർഡ്, ലാബ്, എക്സ്‌റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്‌തോടെ ജീവനക്കാരും നിരീക്ഷണത്തിലായി.
സി.പി.എം ജില്ലനേതൃത്വമടക്കം നേതാവിന്റെ നടപടിയെ വിമർശിച്ചിരുന്നു. കൊവിഡ് ബാധിച്ച ആളെ കൂട്ടികൊണ്ടുവന്നത് മറച്ചുവച്ചതിന് കേസും നിലവിലുണ്ട്. നേതാവിനും ജനപ്രതിനിധിയായ ഭാര്യക്കും എതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നത്. പാസില്ലാതെ എത്തിയ ബന്ധുവിനെ നിയമവിരുദ്ധമായി അതിർത്തി കടത്തി കൊണ്ടുപോയി എന്ന ആരോപണം ഇദ്ദേഹം നിഷേധിച്ചിരുന്നു. മുഴുവൻ കാര്യങ്ങളും ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
ബൈക്കിൽ ബംഗളുരുവിൽ നിന്ന് ജില്ലയിലെത്തിയ കള്ളാർ സ്വദേശിയായ യുവാവും കോട്ടയത്ത് നിന്ന് തലപ്പാടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി കാസർകോട് ഇറങ്ങിയ 65 കാരനും രോഗമുക്തരായി ആശുപത്രിവിട്ടു.എല്ലാവർക്കും ഉക്കിനടുക്കയിലെ കൊവിഡ് മെഡിക്കൽ കോളജിലാണ് ചികിത്സ നൽകിയത്.