കാഞ്ഞങ്ങാട്: പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുള്ള 40 സെന്റ് സ്ഥലത്ത് നട്ടുവളർത്തിയ അമേരിക്കൻ മധുരക്കിഴങ്ങ് കിഴങ്ങ് വർഗവിളയിൽ പുതിയ പരീക്ഷണമായി. റഷ്യയിലെ കാസ്പിയൻ കടലിൽ കപ്പലിൽ ജോലി ചെയ്യവെ ബെന്നി കാസ്റ്റർഡ എന്ന സുഹൃത്താണ് അമേരിക്കൻ മധുരക്കികിഴങ്ങ് പരിചയപ്പെടുത്തിയത്. മെക്സിക്കക്കാരനായ അദ്ദേഹം നല്ലൊരു കൃഷിക്കാരനുമാണ്. ഒഴിവ് വേളകളിൽ രണ്ട് പേരും കൃഷിയിലെ വൈവിധ്യവൽക്കരണം, പുതിയതരം കൃഷി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യും.
ഒരു ദിവസം കിഴങ്ങിനെക്കുറിച്ചായി സംസാരം. ഉള്ളിൽ ഓറഞ്ച് നിറമുള്ള കിഴങ്ങിനെ അദ്ദേഹം പരിചയപ്പെടുത്തിയത് 'കാമോട്ടെ" എന്നായിരുന്നു. മെക്സിക്കോയും സ്പാനിഷും കലർന്ന ഭാഷയിൽ ഇയാൾ പറഞ്ഞ കാമോട്ടെയെ നേരിൽ കാണണമെന്നായി. ലീവിൽ പോയി വന്നപ്പോൾ കൊണ്ടുവന്നതാകട്ടെ നമ്മുടെ മധുരക്കിഴങ്ങ്. എന്നാൽ നാടൻ മധുരക്കിഴങ്ങുമായി ഒട്ടേറെ വ്യത്യാസങ്ങളുമുണ്ടിതിന്.
ഉള്ളിൽ ഓറഞ്ച് നിറം. കാരറ്റിന്റെ ജാരസന്തതിയെന്നാണ് അബ്ദുള്ള വിശേഷിപ്പിക്കുന്നത്. പച്ചയ്ക്ക് കഴിച്ചാൽ കാരറ്റിന്റെ രുചി, നാര് വളരെ കുറവ്. അദ്ദേഹം തന്ന കിഴങ്ങ് അബ്ദുള്ള നാട്ടിലേക്ക് കൊണ്ടുവന്നു. നാട്ടിൽ എത്തിയപ്പോൾ അതിന് മുള വന്നിരിക്കുന്നു. അത് ഗ്രോ ബാഗിൽ നട്ടു. മൂന്ന് വർഷം കൊണ്ട് കൂടുതൽ ചെടികളുണ്ടാക്കി. അങ്ങനെയാണ് അമേരിക്കൻ സ്വീറ്റ് പൊട്ടറ്റോ ഒഴിഞ്ഞവളപ്പിൽ വ്യാപകമായത്.
ഒരു കിഴങ്ങ് ഏകദേശം അര കിലോ വലുപ്പമുണ്ടാകും. ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുൾ ഖാദറാണത്രെ കാഞ്ഞങ്ങാടൻ പ്രാദേശിക മധുരക്കിഴങ്ങ് ഉത്തര കേരളത്തിലേക്ക് കൊണ്ടുവന്നത്. 45 വർഷം മുമ്പ് മംഗളൂരുവിൽ പുകയില കച്ചവടത്തിന് പോയപ്പോൾ കൊണ്ടുവന്നതാണ് ഇന്ന് പ്രചാരത്തിലുള്ള കാഞ്ഞങ്ങാടൻ മധുരക്കിഴങ്ങെന്നാണ് പറയുന്നത്. അമേരിക്കൻ മധുരക്കിഴങ്ങിന്റെ വള്ളി വ്യാപകമായി പ്രചരിപ്പിക്കാനും അബ്ദുള്ള തയ്യാറാണ്. പരിസര പ്രദേശങ്ങളിൽ ധാരാളംപേർ വള്ളി കൊണ്ടുപോയിട്ടുണ്ട്.