pic

കാസര്‍കോട്: മിയാപ്പദവ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തര (40) കേസിലെ ഒന്നാംപ്രതിയും സുഹൃത്ത് നിരഞ്ജൻ (22) രണ്ടാംപ്രതിയുമാണ്. ഇരുവർക്കുമെതിരെ കാസർകോട് സി ബ്രാഞ്ച് ഡിവൈ എസ് പി എ സതീഷ് കുമാർ അന്വേഷണം പൂർത്തിയാക്കിയ ശേഷം കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണാ നടപടികൾ ജൂൺ ആറിന് ജില്ലാ കോടതിയിൽ ആരംഭിക്കും.

ലോക്ക് ഡൗൺ അവസാനിക്കുകയും കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലാകുകയും ചെയ്താൽ അന്നേ ദിവസം പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളെ കേസിന്റെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് വിചാരണക്ക് മുന്നോടിയായി നടക്കേണ്ടത്. അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാൽ രണ്ട് പ്രതികളും ജാമ്യം കിട്ടാതെ ഇപ്പോഴും റിമാൻഡിൽ തന്നെയാണ്. 2020 ജനുവരി 18ന് കുമ്പള പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. രൂപശ്രീ ജനുവരി 16ന് രാവിലെ പതിവുപോലെ സ്‌കൂളിലേക്ക് പോയിരുന്നെങ്കിലും തിരിച്ചുവന്നില്ല. ഇതേ തുടർന്ന് ഭർത്താവ് നല്‍കിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രൂപശ്രീയുടെ മൃതദേഹം പൂർണ്ണ നഗ്‌നാവസ്ഥയിൽ കടപ്പുറത്ത് കണ്ടെത്തിയത്.

രൂപശ്രീ അബദ്ധത്തിൽ കടലിൽ വീണ് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ രൂപശ്രീയുടെ ഭർത്താവും ബന്ധുക്കളും അടക്കമുള്ളവർ ഇതൊരു കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും ഉന്നത തലത്തിൽ പരാതി നല്‍കുകയും ചെയ്തതോടെ കേസിന്റെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും കൊലപാതകമാണെന്ന് തെളിയുകയുമായിരുന്നു.വെങ്കിട്ട രമണയുടെ വീട്ടിലെ കുളിമുറിയിൽ വെച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് സി ബ്രാഞ്ച് അന്വേഷണത്തിൽകണ്ടെത്തി. തുടർന്ന് വെങ്കിട്ടരമണ നിരഞ്ജന്റെ സഹായത്തോടെ രൂപശ്രീയുടെ മൃതദേഹം കാറിൽ കടത്തിക്കൊണ്ടുപോയി കടലിൽ തള്ളുകയായിരുന്നു. ഭർത്താവും മക്കളുമുള്ള രൂപശ്രീക്ക് വെങ്കിട്ടരമണയുമായി അടുപ്പമുണ്ടായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ രൂപശ്രീ മറ്റൊരാളുമായി അടുപ്പത്തിലായെന്നും ഇതിൽ നിന്നും പിൻമാറാൻ വെങ്കിട്ടരമണ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് ജില്ലാ സി ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നത്.