pic

കാസർകോട്: ഓൺലൈൻ ആപ്പിൽ ടോക്കൺ ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് വില്പന നടത്താൻ മദ്യം ഇല്ലാത്തതുകൊണ്ട് മദ്യശാലകൾക്കെല്ലാം വീണ്ടും 'ലോക്ക്ഡൗൺ' ഏർപ്പെടുത്തേണ്ടി വന്നേക്കും. കാസർകോട് ജില്ലയിലെ ബാറുകളിൽ ഏതാനും ദിവസങ്ങൾ വില്പന നടത്തുന്നതിനുള്ള മദ്യം മാത്രമാണ് സ്റ്റോക്കുള്ളത്. ആദ്യദിവസം ഓൺലൈൻ ആപ്പ് വഴി ബുക്ക് ചെയ്ത മുഴുവൻ പേർക്കും ടോക്കൺ ലഭിച്ചത് ബാറുകളിലേക്കാണ്. ഇതുകാരണം മുഴുവൻ ബാറുകൾക്ക് മുമ്പിലും തിരക്കും അനുഭവപ്പെട്ടു. ചെറുവത്തൂർ ഉൾപ്പെടെയുള്ള ബാറുകളിൽ പൊരിവെയിലത്ത് ക്യൂ നിന്നാണ് ഭൂരിഭാഗം പേരും മദ്യം വാങ്ങിയത്. ഒരാൾക്ക് പരമാവധി ലഭിക്കുന്ന മൂന്ന് ലിറ്റർ മദ്യം തന്നെ വാങ്ങിക്കോ, വീണ്ടും വരുമ്പോൾ മദ്യം സ്റ്റോക്കുണ്ടാകില്ലെന്നും ബാർ ജീവനക്കാരും എക്സൈസ് ഉദ്യോഗസ്ഥരും മദ്യം വാങ്ങിക്കാൻ എത്തിയവർക്ക് 'കരുതൽ നിർദ്ദേശം' നൽകിയിരുന്നു. അതുതന്നെയാണ് രണ്ടാം ദിവസം സംഭവിച്ചത്.

രണ്ടാമത്തെ ദിവസം മദ്യം വാങ്ങാൻ ടോക്കൺ ബുക്ക് ചെയ്ത ബാറിന് അടുത്ത് താമസിക്കുന്നവർക്കും ടോക്കൺ ലഭിച്ചത് അകലെയുള്ള ബിവറേജസ് ഔട്ട് ലെറ്റുകളിലേക്കാണ്.ലോക്ക് ഡൗൺ കാരണം കേരളത്തിലെ ഡിസ്റ്റിലറികളിൽ മദ്യത്തിന്റെ ഉത്പാദനം നടന്നിട്ടില്ല. നിലവിലുള്ള സ്റ്റോക്ക് വളരെ കുറവുമാണ്. ഇത് കണക്കിലെടുത്താണ് ലോക്ക് ഡൗൺ പിൻവലിക്കുന്നത് വരെ വിദേശമദ്യഷാപ്പുകൾ തുറക്കുന്നത് സർക്കാർ നീട്ടികൊണ്ടുപോയത്. കൂടുതൽ വിറ്റഴിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് മദ്യം എത്തിക്കേണ്ടത്. ലോക്ക് ഡൗൺ നീണ്ടുപോയാൽ അതിനും പ്രയാസം നേരിടും. മറ്റ് സംസ്ഥാനങ്ങളിലെ മദ്യത്തിന്റെ വിലയിലുള്ള അന്തരവും പ്രശ്നമാണ്. കൂടിയ വിലയ്ക്ക് മദ്യം വാങ്ങി കൊണ്ടുവന്ന് വില്പന നടത്തുന്നതും പ്രായോഗികമല്ല. അതേസമയം കെ.എസ്.ബി.സി മറ്റു കമ്പനികളുമായി കരാറുണ്ടാക്കി മദ്യം കൊണ്ടുവരാനും ശ്രമിക്കുണ്ടെന്ന് പറയുന്നു. ലോക്ക് ഡൗൺ ഇളവുകൾ നൽകിയത് കാരണം ഡിസ്റ്റിലറികൾ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും സ്റ്റോക്ക് കുറയാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും എക്സൈസ് ഉന്നതവൃത്തങ്ങൾ വ്യക്തമാക്കുന്നു. കാസർകോട് ജില്ലയിൽ ആദ്യദിവസം വില്പന നടത്തിയ മദ്യം 11,983 ലിറ്ററാണ്. 5,051 ലിറ്റർ ബിയറും 36 ലിറ്റർ വൈനും ടോക്കൺ വഴി വിൽപ്പന നടത്തി. മൊത്തം 99 ലക്ഷം രൂപയുടെ മദ്യം വിൽപന നടത്തുകയുണ്ടായി.

ഡിസ്റ്റിലറികൾ പ്രവർത്തിച്ചു തുടങ്ങിയതും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മദ്യം വാങ്ങിക്കുന്നതിന് ശ്രമം നടത്തിവരുന്നതിനാലും മദ്യത്തിന്റെ സ്റ്റോക്ക് കുറയാൻ സാദ്ധ്യതയില്ല. ഈ സാഹചര്യത്തിൽ ബാറുകളിൽ കൂടുതൽ മദ്യം സ്റ്റോക്ക് ചെയ്യാൻ ഉടമകൾ തയ്യാറാകാത്തത് കൊണ്ടാകാം മദ്യത്തിന്റെ അളവ് കുറവാണെന്ന് പറയുന്നത്. ലൈസൻസ് ഫീസ് അടക്കേണ്ടുന്ന പ്രശ്നവും ഓൺലൈൻ മദ്യവില്പന എത്രകാലം തുടരും എന്നതിലെ അവ്യക്തതയും കാരണം കൂടുതൽ പണം മുടക്കി മദ്യം സ്റ്റോക്ക് ചെയ്യാൻ ബാറുടമകൾ തയ്യാറായിട്ടുണ്ടാകില്ല. ലോക്ക് ഡൗണിന് മുമ്പ് സീൽ ചെയ്ത മദ്യം ഞങ്ങൾ ബാറുകൾക്ക് തുറന്ന് കൊടുത്തിരുന്നതായി കാസർകോട്ടെ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ.കെ അനിൽകുമാർ പറഞ്ഞു.