കണ്ണൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകാനും രോഗത്തിന്റെ സമൂഹവ്യാപന സാധ്യത തടയാനും വീടുകളിലെ ക്വാറന്റൈനിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. നിയന്ത്രണങ്ങളിൽ ലംഘനമുണ്ടാകുന്നില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. ഇതിനായി വാർഡ് തല സമിതികളുടെ പ്രവർത്തനം നല്ല നിലയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിന് സി.ഐമാരുടെ നേതൃത്വത്തിൽ പൊലീസും രംഗത്തുണ്ട്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.
ക്വാറന്റൈൻ വ്യവസ്ഥകൾ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ ശരിയായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാലേ രോഗവ്യാപനം തടയാനാകൂ എന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടത്തോടൊപ്പം തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണണെമന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ജില്ലയിൽ നിലവിൽ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി എത്തി നിരീക്ഷണത്തിൽ കഴിയുന്നവർ 13736 പേരാണ്. 1913 പേരാണ് വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയത് 11823 പേരാണ്. ഇതിൽ 6385 പേർ ഇതരസംസ്ഥാനങ്ങളിലെ റെഡ് സ്‌പോട്ട് ജില്ലകളിൽ നിന്ന് വന്നവരാണ്.
സ്വകാര്യ ബസുകളിൽ സാമൂഹ്യ അകലം സംബന്ധിച്ച നിയന്ത്രണങ്ങൾ ലംഘിച്ച് യാത്രക്കാരെ കയറ്റുന്നതായി പരാതിയുണ്ടെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇക്കാര്യത്തിൽ കർശന നടപടിക്ക് പൊലീസിന് നിർദേശം നൽകി.
യോഗത്തിൽ മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, ഡി.എം.ഒ ഡോ. കെ. നാരായണ നായക്ക്, ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ, മറ്റ് ഉദ്യോഗസ്ഥർ സംബന്ധിച്ചു.