പയ്യാവൂർ: കിഴക്കൻ മലയോര മേഖലയിലെ വോൾട്ടേജ് ക്ഷാമ പ്രശ്നങ്ങൾക്ക് പരിഹാരമായി ചെമ്പേരി 110 കെ.വി സബ്സ്റ്റേഷൻ കമ്മിഷൻ ചെയ്തു. കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ പദ്ധതി നാടിന് സമർപ്പിച്ചു. 2006-ൽ അനുവദിക്കുകയും 2010-ൽ സ്ഥലമെടുപ്പ് നടത്തുകയും ചെയ്തിട്ടും ചെറിയ പ്രതിസന്ധികൾ കാരണം നിർമാണം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ചില സ്ഥല ഉടമകളുമായി ഉണ്ടായ തർക്കങ്ങൾ സുപ്രീംകോടതിവരെ നീണ്ടെങ്കിലും അന്തിമവിജയം കെ.എസ്.ഇ.ബിക്കായിരുന്നു.
ചെമ്പേരി, പയ്യാവൂർ ഇലക്ട്രിസിറ്റി സെക്‌ഷനുകളിലെ അരലക്ഷത്തിലേറെ ഉപഭോക്താക്കൾക്ക് ചെമ്പേരി സബ്സ്റ്റേഷൻ പ്രയോജനപ്പെടും. ചെമ്പേരിക്കടുത്ത് പൂപ്പറമ്പിലാണ് 2.92 ഏക്കർ സ്ഥലത്ത് സബ് സ്‌റ്റേഷൻ. ശ്രീകണ്ഠപുരത്തുനിന്ന് കോട്ടൂർ, ചുണ്ടക്കുന്ന്, ഏരുവേശ്ശി വഴിയാണ് ലൈൻ വലിച്ചത്. 9.61 കി.മീറ്റർ ദൂരം ഡബിൾ സർക്യൂട്ട് ലൈൻ വലിക്കുന്നതിനായി 37 ടവറുകളാണുള്ളത്.
പുതിയ ചെമ്പേരി 110 കെ.വി സബ്സ്റ്റേഷൻ, ശ്രീകണ്ഠപുരം സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയോടെ മലയോരത്തെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമാവും. മൂന്നുലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് രണ്ടു സബ്സ്റ്റേഷന്റെയും പ്രയോജനം ലഭിക്കുക.