maveli

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് കൺസ്യൂമർ ഫെഡിന്റെ വിൽപ്പന ഇരട്ടിയിലേറെ വർദ്ധിച്ചു. പ്രതിമാസം 18 കോടിയുടെ വിൽപ്പന നടത്തിയിരുന്ന കൺസ്യൂമർ ഫെഡ് ലോക്ക് ഡൗൺ കാലത്ത് 40 ദിവസം കൊണ്ട് 55 കോടിയുടെ വിൽപ്പനയാണ് നടത്തിയതെന്ന് ചെയർമാൻ എം.മെഹബൂബ് വ്യക്തമാക്കി. കൊവിഡിന്റെ തുടക്കത്തിൽ ഉണ്ടായിരുന്ന 25 കോടിയുടെ സാധനങ്ങളുടെ സ്റ്റോക്ക് 65 കോടിയുടേതാക്കി വർദ്ധിപ്പിച്ചു. അരി, പഞ്ചസാര, ഉൾപ്പെടെയുള്ള പത്ത് ഇനം സാധനങ്ങളുടെ സ്റ്റോക്ക് മൂന്നിരട്ടിയാക്കി. കൺസ്യൂമർഫെഡിന്റെ 45 മൊബൈൽ ത്രിവേണികൾ ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിച്ചു.

നാട്ടിൻപുറങ്ങളിലും തീരദേശങ്ങളിലും മലയോരങ്ങളിലുമുള്ളവർക്ക് മൊബൈൽ ത്രിവേണികളുടെ സേവനം ഏറെ സഹായകമായി. ഹോം ഡെലിവറിയായി ഭക്ഷ്യ വസ്തുക്കളും മരുന്നുകളും എത്തിച്ചു. കൺസ്യൂമർ നീതി മെഡിക്കൽ സ്റ്റോറുകളിലെ സ്‌റ്റോക്ക് 28 കോടിയിൽ നിന്ന് 32 കോടിയായി ഉയർത്തി.

അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി ആരംഭിച്ച ഹോം ഡെലിവറി പദ്ധതിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. ഹോം ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ, വൃദ്ധദമ്പതികൾ, മറ്റ് സഹായം ആവശ്യമുള്ളവർ എന്നിവർക്കായിരുന്നു പ്രഥമ പരിഗണന നൽകിയിരുന്നത്. ചാർജ് ഈടാക്കാതെയായിരുന്നു ഡോർ ഡെലിവറി .

 ഓൺലൈൻ വ്യാപാരം ആരംഭിച്ചു

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം ആരംഭിച്ചു. www.consumerfed.online എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് ഉപഭോക്താക്കൾക്ക് സാധനങ്ങൾ ഓർഡർ ചെയ്യാം. 499 രൂപ വിലയുള്ള കനിവ് കിറ്റും 799 രൂപ വിലയുള്ള കാരുണ്യം കിറ്റും, 999 വിലയുള്ള കരുതൽ കിറ്റുമാണ് ആദ്യഘട്ടമായി ഓൺലൈൻ വ്യാപാരത്തിൽ ഉൾപ്പെടുത്തിയത്. കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ 10 സ്ഥിരം സഹകരണ സ്റ്റോറുകൾ കൺസ്യൂമർഫെഡ് ആരംഭിച്ചു.

 മദ്യഷോപ്പുകൾ അടഞ്ഞത് നഷ്ടമുണ്ടാക്കി

കൺസ്യൂമർഫെഡിന്റെ 36 വിദേശ മദ്യഷോപ്പുകളും മൂന്ന് ബിയർ പാർലറുകളും ലോക്ക് ഡൗൺ കാലത്ത് പൂർണ്ണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഇതുവഴി 25 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.