കോഴിക്കോട്: നാട്ടിലേക്ക് മടങ്ങാനാകാതെ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ ഇരുന്നൂറോളം മലയാളികൾ അനിശ്ചിതത്വത്തിൽ. ബറൂച്ച് യൂനാനി ആശുപത്രിയിലെ ജീവനക്കാരായ 17 കോഴിക്കോട്ടുകാരുണ്ട് കൂട്ടത്തിൽ.
മറ്റു പല സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും അതാത് സർക്കാരുകൾ ബസ്സുകളിൽ സ്വദേശത്തേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാൽ മലയാളികളുടെ കാര്യത്തിൽ ഇതുവരെ അത്തരത്തിൽ ഇടപെടലൊന്നുമുണ്ടായില്ലെന്ന് യൂനാനി ആശുപത്രി കോ ഓർഡിനേറ്റർ പേരാമ്പ്ര ചെമ്പ്ര സ്വദേശി അസീസ് പറയുന്നു.
യാത്രയ്ക്കായി സ്വകാര്യ വാഹനങ്ങൾ വിളിക്കാൻ നോക്കിയപ്പോൾ 1.80 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ ഉടമകൾ ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കുറച്ചുപേർ ചേർന്ന് വാഹനം ബുക്ക് ചെയ്‌തെങ്കിലും പാസ് നൽകുന്നത് നിറുത്തിയതിനാൽ ആ പ്രതീക്ഷയും പോയി.
ട്രെയിൻ സർവീസ് തുടങ്ങാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നു കെ.എസ്.ആർ.ടി.സി ബസ്സുകളയച്ച് തങ്ങളെ നാട്ടിലെത്തിക്കണമെന്ന ആവശ്യമാണ് ഇവരുടേത്. അസീസ് മാർച്ച് മൂന്നാംവാരം ബറൂച്ചിലെത്തിയതായിരുന്നു.