iuml

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടർന്ന് യു.എ.പി.എയും എൻ.എസ്.എയും ചുമത്തപ്പെട്ട ജാമിഅ മില്ലിയയിലെയും ജെ.എൻ.യുവിലെയും വിദ്യാ‌ർത്ഥി നേതാക്കൾക്ക് നിയമസഹായം നൽകാൻ പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് ദേശീയസമിതി യോഗം തീരുമാനിച്ചു. ഇവരുടെ കുടുംബങ്ങളുമായി കൂടിയാലോചിച്ച് മികച്ച അഭിഭാഷകരുടെ സേവനവും സാമ്പത്തികസഹായവും ഉറപ്പാക്കും. നീതി ലഭിക്കുംവരെ ഇരകളുടെ കുടുംബത്തോടൊപ്പം നിലയുറപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

തിഹാർ ജയിലിലുള്ള സഫൂറ സർഗർ മൂന്നുമാസം ഗർഭിണിയാണ്. ദൽഹി ന്യൂനപക്ഷ കമ്മിഷൻ ചെയർമാനെന്ന പരിഗണന പോലുമില്ലാതെയാണ് സഫറുൽ ഇസ്‌ലാമിനെ വേട്ടയാടുന്നത്. ജയിലിലുള്ള ഡോ.ഖഫീൽ ഖാന് കോടതി ജാമ്യം നൽകിയിട്ടും ദേശസുരക്ഷാ നിയമം ചുമത്തി വിട്ടയക്കുന്നത് തടസപ്പെടുത്തുന്നു. കൃത്യമായും ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യംവയ്ക്കുന്നതാണിത്. പൗരത്വ സമര കാലത്തും ഡൽഹി കലാപ നാളുകളിലും കേന്ദ്രസർക്കാരിന് അപ്രിയമായ സത്യങ്ങൾ വിളിച്ചു പറഞ്ഞതാണ് ഇവർ ചെയ്ത തെറ്റ്.- യോഗം വിമർശിച്ചു.

മുസ്‌ലിം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി.മുഹമ്മദ് ബഷീർ എം.പി, പി.വി.അബ്ദുൽ വഹാബ് എം.പി, കെ.പി.എ മജീദ്, എം.കെ.മുനീർ,​ സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പാണക്കാട്ടെ വസതിയിലും ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, ഇഖ്ബാൽ അഹ്മദ്, നവാസ് ഗനി എം.പി, ഖുറം അനീസ് ഉമർ, ദസ്തഗിൾ ആഖ , സിറാജ് ഇബ്രാഹീം സേട്ട് , സാബിർ എസ്.ഗഫാർ തുടങ്ങിയവർ വീഡിയോ കോൺഫറൻസ് മുഖേനയും സംബന്ധിച്ചു.