ജാർഖണ്ഡിലേക്ക് 492 പേരും രാജസ്ഥാനിലേക്ക് 310 പേരും യാത്രതിരിച്ചു

കൽപ്പറ്റ: എന്ന് നാട്ടിൽ പോകാൻ കഴിയുമെന്ന ആശങ്കയിലായിരുന്നു കഴിഞ്ഞ ആഴ്ചകളിൽ. വീട്ടിലുള്ളവരേയും നാട്ടിലെ കൂട്ടുകാരെയുമല്ലാം വിളിക്കുമ്പോൾ ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. ഇതിനിടയിലാണ് നാട്ടിലേക്ക് പോകാൻ വഴി തെളിഞ്ഞത്. നാട്ടിലെത്തുന്നതിന്റെ ആഹ്ളാദത്തിലാണ് ജില്ലയിൽ നിന്നുള്ള അന്യ സംസ്ഥാന തൊഴിലാളികൾ.

യാത്രയുടെ തിരക്കുകൾക്കിടയിൽ സർക്കാറിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും കരുതലുകൾക്ക് അവർ നന്ദി പറയാൻ അവർ മറക്കുന്നില്ല. 'ജോലിയില്ലാതെ ഇത്രനാൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് വിശപ്പ് അറിയേണ്ടി വന്നില്ല. ഭക്ഷണവും സുരക്ഷയും ഒരുക്കി എല്ലാവരും സഹായിച്ചു. എല്ലാത്തിനും നന്ദി, ഞങ്ങൾ തിരിച്ചു വരും.' രാജസ്ഥാൻ സ്വദേശി ദേവിലാൽ പറഞ്ഞപ്പോൾ കൈയ്യടികളോടെയാണ് ആ വാക്കുകൾ മറ്റുള്ളവർഏറ്റെടുത്തത്.
ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ പോകാൻ കഴിയാതിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം ഇന്നലെ ജില്ലയിൽ നിന്ന് യാത്രയായി.

ജാർഖണ്ഡ്, രാജസ്ഥാൻ സ്വദേശികളായ 802 പേരാണ് സ്വദേശത്തേക്ക് മടങ്ങിയത്. ജാർഖണ്ഡിലേക്ക് 492 പേരും രാജസ്ഥാനിലേക്ക് 310 പേരുമാണ് ഉളളത്.

ബുധനാഴ്ച്ച വൈകുന്നേരം 4 മണിക്ക് രാജസ്ഥാനിലേക്കും രാത്രി 8 ന് ജാർഖണ്ഡിലേക്കും പോയ പ്രത്യേക ട്രെയിനുകളിലാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇവർ യാത്രയായത്. കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ഗ്രൗണ്ടിൽ നിന്ന് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 33 കെ.എസ്.ആർ.ടി.സി ബസുകളിൽ ഇവരെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഓരോരുത്തർക്കും മൂന്ന് നേരം കഴിക്കാനുളള ചപ്പാത്തിയും കറിയും വാഴപ്പഴവും കുടിവെളളവും അടങ്ങിയ ഭക്ഷണക്കിറ്റും കുടുംബശ്രീയുടെ സഹായത്തോടെ നൽകിയിരുന്നു.
നാട്ടിലേക്ക് മടങ്ങാൻ താൽപര്യം പ്രകടിപ്പിച്ചവരുടെ പട്ടിക തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ നേരത്തെ തയ്യാറാക്കിയിരുന്നു. നോഡൽ ഓഫീസറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമായ പി.എം ഷൈജുവിന്റെയും ലേബർ ഓഫീസർ കെ.സുരേഷിന്റെയും നേതൃത്വത്തിലാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. ആരോഗ്യപരിശോധന നടത്തി തൊഴിലാളികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റും നൽകി.

സി.കെ.ശശീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം തങ്കച്ചൻ ആന്റണി,ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷൈജു, ഡെപ്യൂട്ടി കളക്ടർ ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ലേബർ ഓഫീസർ കെ.സുരേഷ്, എന്നിവർ സംഘത്തെ യാത്രയാക്കാൻ എത്തിയിരുന്നു.

തൊഴിലാളികളുടെ സേവനങ്ങൾ സ്മരിച്ചു കൊണ്ട് എഴുതിയ സ്വന്തം കവിത എ.എസ്.പി പദംസിംഗ് യാത്രയയപ്പ് വേളയിൽ ആലപിച്ചു.