കോഴിക്കോട്: ന്യൂഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യ സ്‌പെഷ്യൽ രാജധാനി ട്രെയിനിൽ എത്തിയവരിൽ കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഏഴു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഗർഭിണികൾ ഉൾപ്പെടെയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ മറ്റുള്ളവരെയെല്ലാം അതത് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിൽ പാർപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി പത്തിനു എത്തിയ ട്രെയിനിൽ കോഴിക്കോട്ടുകാരുൾപ്പെടെ 286 പേരാണ് ഇവിടെ ഇറങ്ങിയത്. കേരളത്തിലെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്. രണ്ടാമത്തേതു തിരുവനന്തപുരത്തും.
പ്രാഥമിക പരിശോധനയിൽ രോഗലക്ഷണമുള്ളവരെ വിദഗ്ദ്ധ ഡോക്ടർമാർ നോക്കിയ ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് അയച്ചത്. പത്ത് ആംബുലൻസുകൾ ഇതിനായി ക്രമീകരിച്ചിരുന്നു. ആശുപത്രിയിലേക്കായി ക്രമീകരിച്ചത്.യാത്രക്കാരെ അതത് ജില്ലാ കേന്ദ്രങ്ങളിലെത്തിക്കാൻ 15 കെ.എസ്.ആർ.ടി.സി ബസുകളും സജ്ജമാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20ന് നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട 02432 നമ്പർ നിസാമുദ്ദീൻ തിരുവനന്തപുരം രാജധാനി എക്പ്രസിന്റെ കേരളത്തിലെ ആദ്യ സ്റ്റോപ്പായിരുന്നു കോഴിക്കോട്.
ആശുപത്രിയിലുള്ളവർ
കോഴിക്കോട് - 4
മലപ്പുറം - 1
കാസർകോട് - 1
വയനാട് - 1
കോഴിക്കോട്ട് ഇറങ്ങിയ വിവിധ ജില്ലക്കാർ
കോഴിക്കോട് - 67
കണ്ണൂർ - 72
കാസർകോട് - 23
മലപ്പുറം - 56
വയനാട് - 24
പാലക്കാട് - 43
തൃശൂർ -1
സ്റ്റേഷനിൽ ഒരുക്കിയത് വിപുലമായ ക്രമീകരണം
യാത്രക്കാരെ സ്വീകരിക്കാൻ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ഒപ്പം കനത്ത സുരക്ഷാ സംവിധാനങ്ങളും.
ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നു യാത്രക്കാർക്ക് പുറത്തേക്കിറങ്ങാൻ രണ്ടു വഴികളായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പത്ത് കൗണ്ടറുകൾ ഒരുക്കിയിരുന്നു സ്‌റ്റേഷനിൽ. ഓരോ കൗണ്ടറിലും ഹൗസ് സർജൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, വളണ്ടിയർ എന്നിങ്ങനെ മൂന്നു പേരടങ്ങുന്ന സംഘമാണ് യാത്രക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്.