കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി ഇന്നലെ ഉച്ചവരെ ജില്ലയിലേക്ക് പ്രവേശിച്ചത് 5687 പേർ. 3699 പുരുഷൻമാരും 1215 സ്ത്രീകളും 398 കുട്ടികളുമാണ് എത്തിയത്. 2365 വാഹനങ്ങൾ കടത്തിവിട്ടു. 429 പേരെ ജില്ലയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മെയ് 4 നാണ് മുത്തങ്ങ വഴി ആളുകളെ കടത്തിവിട്ടു തുടങ്ങിയത്. അന്ന് 161 ആളുകളാണ് എത്തിയത്. ഇതിൽ 112 പുരുഷൻമാരും 40 സ്ത്രീകളും 9 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 68 വാഹനങ്ങളും സംസ്ഥാനാതിർത്തി കടന്നു. മെയ് 5 ന് 545 പേരെത്തി. 412പുരുഷൻമാരും 99 സ്ത്രീകളും 34 കുട്ടികളുമായിരുന്നു. 224 വാഹനങ്ങളും പ്രവേശിച്ചു. മെയ് 6 ന് എത്തിയ 656 പേരിൽ 496 പുരുഷൻമാരും 122 സ്ത്രീകളും
38 കുട്ടികളുമാണുണ്ടായിരുന്നത്. 267 വാഹനങ്ങളാണ് അന്നെത്തിയത്.

മെയ് ഏഴിനാണ് ഏറ്റവും കൂടുതൽ ആളുകളെത്തിയത്. 703 പേർ. 471 പുരുഷൻമാർ 188 സ്ത്രീകൾ 47 കുട്ടികൾ. 271 വാഹനങ്ങളും അന്ന് പ്രവേശിച്ചു.
മെയ് 8 ന് 549 പേർ 9 ന് 488 പേർ 10 ന് 448 പേർ 11 ന് 396 പേർ 12 ന് 490 പേർ 13 ന് 535 പേർ 14 ന് 565 പേർ എന്നിങ്ങനെയാണ് പിന്നീടുളള ദിവസങ്ങളിലെ വരവ്.
ആദ്യ ദിവസങ്ങളിൽ അതിർത്തി വഴി 400 പേരെ കടത്തിവിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അനുവദനീയമായ പാസ് ഇല്ലാതിരുന്നിട്ടു പോലും ആളുകൾ എത്തിക്കൊണ്ടിരുന്നത് പ്രതിസന്ധി സൃഷ്ടിച്ചു. ആനകൾ ഇറങ്ങുന്ന വന പ്രദേശത്ത് ആളുകൾ തങ്ങുന്നത് അപകടകരമാണെന്ന് മനസ്സിലാക്കി, ആരോഗ്യ പ്രവർത്തകരും ഉദ്യോഗസ്ഥരും പുലർച്ചെ 3 മണി വരെ ജോലി ചെയ്ത് ആളുകളെ പ്രവേശിപ്പിച്ചു. ഇങ്ങനെ പ്രവേശിക്കുന്നവരെ ക്വാറന്റൈനിൽ കഴിയുന്നതിന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.
13 മുതൽ പ്രവേശന കൗണ്ടറുകളുടെ എണ്ണം ഇരട്ടിയാക്കുകയും ദിനംപ്രതി ആയിരം പേരെ കടത്തിവിടുന്നതിനുളള ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.

ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യ വകുപ്പിലെ 41 പേരും റവന്യൂ വകുപ്പിലെ 32 ജീവനക്കാരുമാണ് ചെക്ക്‌പോസ്റ്റിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ ജോലി ചെയ്യുന്നത്.